2020, ജൂലൈ 22, ബുധനാഴ്‌ച

തേങ്ങാ ഉൽപാദനം കൂട്ടാൻ


തേങ്ങാ ഉൽപാദനം കൂട്ടാൻ ഏറ്റവും ചെലവു കുറഞ്ഞ പ്രകൃതി സൗഹൃദമായ മാർഗ്ഗമാണ് കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ് . വർഷം തോറും മഴക്കാലത്ത് ഇതു നൽകുന്നത് തെങ്ങിന്റെ വളർച്ചയെ സഹായിക്കും . നാളികേരോൽപാദനം വർധിപ്പിക്കാനും തേങ്ങയുടെ കാമ്പിന്റെ കട്ടിയും , കൊപ്രയുടെ തൂക്കവും കൂടുന്നതിനും മുഖ്യ പങ്കു വഹിക്കുന്ന പോഷക മൂലകങ്ങളാണ് ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയവും ക്ലോറിനും . ക്ലോറിന്റെ അഭാവം കൊണ്ട് തെങ്ങോല മഞ്ഞളിക്കുകയും അവയിൽ ഓറഞ്ച് നിറത്തിലുള്ള പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു . കൂടാതെ കണയോലകളുടെ അഗ്രം കരിയുകയും ഓല ചുരുണ്ട് ഒടിഞ്ഞു തൂങ്ങുകയും , ക്രമേണ

നാളികേര ഉൽപാദനം തീരെ കുറയുകയും ചെയ്യുന്നു . കറിയുപ്പു ചേർക്കുക വഴി തെങ്ങിൽ കൂടുതൽ വെള്ളയ്ക്ക ഉണ്ടാവുകയും അവ പുഷ്ടിയോടെ വളരുകയും ചെയ്യുന്നു . കൂടാതെ തെങ്ങു കൃഷിയിലെ ലാഭ നഷ്ടങ്ങൾ നിശ്ചയിക്കുന്ന പ്രധാന ഘടകമായ കൊപ്രയുടെ അളവ് പരമാവധി കൂട്ടാനും ഇതു സഹായിക്കുന്നു . കറിയുപ്പ് മറ്റ് വളങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും , പ്രകൃതി സൗഹൃദവും തെങ്ങിന് ഏറ്റവും യോജിച്ചതുമായ വളമാണ് . ശരിയായ അളവിൽ നൽകിയാൽ മണ്ണിന്റെ ഭൗതിക ഘടന നിലനിർത്താനും സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിന് ആക്കം കൂട്ടാനും കറിയുപ്പ് സഹാ കമാണ് . ഇലപ്പുള്ളി രോഗത്തെ ചെറുക്കാൻ ഉപ്പ് തെങ്ങിനെ സഹായിക്കുന്നതായി ഫിലിപ്പീൻസിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു . അതായത് കറിയുപ്പ് നൽകുക വഴി തെങ്ങിന്റെ പ്രകൃതി ദത്തമായ വളർച്ചയും വികാസവും ത്വരിതപ്പെടുക യും അതുകാലേകൂട്ടി കായ്ച്ചു തുടങ്ങുകയും നല്ല വിളവ് തരികയും ചെയ്യും.പണ്ടൊക്കെ തെങ്ങിൻ തൈ നടുമ്പോൾ കറുയുപ്പും ചാരവും മണലുമാണല്ലോ പ്രധാനമായും കുഴിയിൽ ചേർത്തിരുന്നത് . മണ്ണിനു കട്ടിയുള്ള കൽപ്രദേശങ്ങളിൽ തെങ്ങു നടാൻ കുഴി എടുക്കുമ്പോൾ ഒരു പിടി കറിയുപ്പ് ചേർക്കുന്നത് മണ്ണിന് അയവു കിട്ടാനും തൈയുടെ ഇളം വേരുകൾ മണ്ണിലേക്ക് തടസ്സം കൂടാതെ വേഗത്തിൽ വളരാനും തൈ പെട്ടെന്നു പിടിച്ചു കിട്ടാനും സഹായകമാകും . കറിയുപ്പിടുന്നത് മണ്ണിന്റെ ഈർപ്പം സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും തെങ്ങുകളിലെ പേട്ടു തേങ്ങ ഉത്പാദനം കുറയ്ക്കുമെന്നും കർഷകർ വിശ്വസിക്കുന്നു . തെങ്ങു കൃഷി രാജ്യങ്ങളായ ഇന്തോനേഷ്യയും ഫിലിപ്പീൻസും ഉപ്പ് തെങ്ങിന്റെ വളമായി പൊതുവെ ശിപാർശ ചെയ്യുന്നു . ഇതു വഴി തെങ്ങുകളിലെ നാളികേര ഉൽപാദനം 120 ശതമാനം വർദ്ധിപ്പി ക്കുന്നതായി ഫിലിപ്പീൻസിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു . 1991 മുതൽ 1997 വരെ ഫിലിപ്പീൻസിൽ കൃഷിക്കാർ 170,000 ഹെക്ടർ നാളികേര തോട്ടത്തിൽ ഏകദേശം 18 ദശലക്ഷം തെ ങ്ങുകൾക്ക് ഉപ്പ് വളമായി നല്കി പരീക്ഷണം നടത്തി . ഉപ്പിടാത്ത തെങ്ങുകളെ അപേക്ഷിച്ച് ഈ തെങ്ങുകൾ വിളവിൽ 12.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് . ഇപ്പോൾ രണ്ടു ദശലക്ഷം ഹെക്ടറിൽ ഇന്തോനേഷ്യയും ഈ മാതൃക പിന്തുടരുന്നു , ഫിലിപ്പീൻസിൽ നഴ്സറികളിലെ 6-8 മാസം പ്രായമുള്ള ഒരു തെകയ്ക്ക് 60 -70 ഗ്രാം കറിയുപ്പാണ് ശിപാർശ ചെയ്യുന്നത് . ഇതിൽ ആദ്യ പകുതി മഴക്കാലത്തും അടുത്ത പകുതി ആറുമാസം കഴിഞ്ഞ് മഴക്കാല അവസാന ത്തിലും നല്കുന്നു . കറിയുപ്പിലെ ക്ലോറിൻ തെങ്ങിൻ തൈക ളുടെ വളർച്ച ത്വരിതപ്പെടുത്തും . ഫിലിപ്പീൻസ് കോക്കനട്ട് അതോറിറ്റി ശിപാർശ ചെയ്തി രിക്കുന്ന വിവിധ പ്രായത്തിലുള്ള തെങ്ങുകൾക്കു നൽകേണ്ട കറിയുപ്പിന്റെ അളവ് ഇപ്രകാരമാണ് . കൃഷിടങ്ങളിൽ തെങ്ങിൻ തെകൾക്ക് നടുന്ന സമയത്ത് 100 ഗ്രാം , നട്ട് ആറു മാസത്തിനു ശേഷം 150 ഗ്രാം വീതം ഉപ്പ് നല്കും . ഒരു വർഷം കഴിഞ്ഞാൽ 500 ഗ്രാമും രണ്ടാം വർഷം 750 ഗ്രാമും വീതം നല്കാം . മൂന്ന് നാല് വർഷങ്ങളിൽ യഥാക്രമം 1.10 , 1.30 കിലോ ഗ്രാം വീത വും ഉപ്പിടുന്നു . അഞ്ചു വർഷം കഴിഞ്ഞാൽ ഓരോ തെങ്ങു കൾക്കും വർഷം തോറും ഒന്നര കിലോഗ്രാമും ഉപ്പ് വളമായി നല്കാവുന്നതാണ് .

തെങ്ങിന് ഉപ്പു നൽകേണ്ട വിധം

മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത വളമാണ് കറിയുപ്പ് . തെങ്ങിൻ തൈ നടുന്ന സമയം മുതൽ കറിയുപ്പ് ചേർത്തു കൊടുക്കാം . അധികമായാൽ അമൃതും വിഷം എന്നു പറയുന്ന തു പോലെ തെങ്ങിനു നല്കുന്ന കറിയുപ്പിന്റെ അളവ് ഏറ്റവും കൃത്യമായി പാലിക്കപ്പെടേണ്ടതാണ് . വില കുറഞ്ഞ വളമെന്നു കരുതി മനോധർമ്മം പോലെ കൂടുതൽ ചേർത്തുകൊടുത്താൽ ഗുണത്തേക്കാൾ ഏറെ തെങ്ങിനു ദോഷമാണെന്ന കാര്യവും മറക്കരുത് . തെങ്ങ് ഒന്നിന് ( കായ്ക്കുന്ന ) തടം തുറന്ന് ഒരു കിലോഗ്രാം കറിയുപ്പ് മഴക്കാലത്താണ് നൽകേണ്ടത് . തെ ങ്ങിനു ചുറ്റും തടം തുറന്ന് അതിൽ ജൈവ വളങ്ങളും മറ്റു രാസവളങ്ങളും ചേർക്കുന്നതിന് രണ്ടാഴ്ച മുമ്പേ കറിയുപ്പും ചേർത്തു കൊടുക്കാം . എന്നാൽ പുളിരസം കൂടിയ നമ്മുടെ നാട്ടിലെ മണ്ണിൽ കുമ്മായമോ ഡോളോമൈറ്റോ ചേർത്ത് അല്ല ത്വം കുറച്ചിട്ടു വേണം കറിയുപ്പും മറ്റു വളങ്ങളും നൽകാൻ . ഇതിനായി തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോ ളോ മൈറ്റോ ചേർത്തു കൊടുക്കേണ്ടതാണ് . മണ്ണിൽ നല്ല ഈർപ്പം ഉള്ളപ്പോൾ മാത്രമേ കറിയുപ്പു ചേർക്കാൻ പാടുള്ളൂ . ഈർപ്പമില്ലാത്ത മണ്ണിൽ കറിയുപ്പു ചേർത്താൽ അത് ദോഷ കരമായി ഭവിക്കും . വേരുഭാഗത്ത് ഉപ്പിന്റെ അംശം അടിഞ്ഞു കൂടുകയും മണ്ണിൽ നിന്നു സുഗമമായി വളവും വെള്ളവും വലിച്ചെടുക്കുന്നതിന് ഇതു തടസ്സമാകുകയും ചെയ്യും തെങ്ങിൻ തടത്തിൽ പുറം പകുതിയിലായി വേണം കറിയുപ്പു വിതറേണ്ടത് . അതായത് ചുവട്ടിൽ നിന്ന് 30 സെന്റി മീറ്റർ വിട്ട് ബാക്കി സ്ഥലത്ത് ഉപ്പു വിതറിയശേഷം തടത്തിന്റെ അരികിൽ നിന്ന് മണ്ണ് കിളച്ചിട്ട് മൂടണം . തെങ്ങിൻ തോട്ടത്തിന്റെ സുസ്ഥിര അഭിവൃദ്ധിക്കും കൂടു തൽ നാളികേരം ലഭിക്കുന്നതിനും തെങ്ങിനു നൽകാവുന്ന പ്രകൃതി സൗഹൃദ വളമാണ് കറിയുപ്പ് . പണ്ടു കാലം മുതൽ തെങ്ങിന് ഉപ്പും ചാരവും നൽകുക എന്നത് ഉൾപ്പെടെയുള്ള പരിചരണങ്ങൾ നമ്മുടെ പൂർവ്വികർ സ്വമേധയാ അനുവർത്തി ച്ചു പോന്നിരുന്നു . കേരള കാർഷിക സർവ്വകലാശാലയും ഇതെക്കുറിച്ചു നടത്തിയ പഠനങ്ങളിൽ കറിയുപ്പ് തെങ്ങിന് നൽകാൻ ശി പാർശ ചെയ്തിട്ടുണ്ട് . ( പാക്കേജ് ഓഫ് പ്രാക്ടീസ് 2016 , പേജ് 102. ) ചെങ്കൽ പ്രദേശങ്ങളിൽ തെങ്ങ് ഒന്നിന് വർഷം തോറും ഒരു കിലോഗ്രാം കറിയുപ്പു നൽകുന്നതു വഴി തോട്ടങ്ങളിൽ പൊട്ടാഷ് അടങ്ങിയ വളത്തിന്റെ അളവ് 50 ശതമാനമായി കുറയ്ക്കാമെന്നും കാർഷിക സർവകലാശാലയുടെ പഠനങ്ങൾ പറയുന്നു.

അറിവുകൾ ഉപകാരപ്രദമാണെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കു കൂടി share ചെയ്ത് കൊടുക്കുക.

വാഴ കൃഷിയെ കുറിച്ച് അറിയാം


**

നല്ല വളക്കൂറും നനവുമുള്ള മണ്ണിലാണ് വാഴ കൃഷി ചെയ്യേണ്ടത്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഏപ്രില്‍- മെയ് മാസങ്ങളിലും ജലസേചനം നടത്തിയാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലും വാഴ നടാം. പ്രാദേശികമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് നടീല്‍ സമയം മാറ്റാവുന്നതാണ്. നടുന്ന സമയത്ത് അതിയായ മഴയോ വെയിലോ നല്ലതല്ല. നട്ടു ഏഴ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ആണ് കുലയുണ്ടാവുക .ഈ സമയം ഉയര്‍ന്ന താപനില ഉണ്ടാവാത്ത രീതിയില്‍ ആയിരിക്കണം നടീല്‍ സമയം ക്രമീകരിക്കേണ്ടത്.

*ഇനങ്ങള്‍*

നേന്ത്രന്‍ വിഭാഗത്തില്‍പെട്ട ഇനങ്ങളാണ് നെടുനേന്ത്രന്‍, മഞ്ചേരിനേന്ത്രന്‍, ചങ്ങാലിക്കോടന്‍ എന്നിവ. റോബസ്റ്റ, ചെങ്കദളി, പൂവന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍, കൂമ്പില്ലാക്കണ്ണന്‍, ബി. ആര്‍. എസ് 1, ബി. ആര്‍. എസ് 2, റെഡ് ബനാന എന്നിവയാണ് മറ്റിനങ്ങള്‍. മൊന്തന്‍, ബതീസ, നേന്ത്രപടത്തി എന്നീ ഇനങ്ങള്‍ പച്ചക്കറിക്കായി ഉപയോഗിക്കുന്നു. ഇവയില്‍ ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബിആര്‍എസ്

1, ബിആര്‍എസ് 2 എന്നീ ഇനങ്ങള്‍ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ ഉത്തമമാണ്.

*നിലം തയ്യാറാക്കേണ്ടത് എങ്ങനെ?*

50 സെന്റീമീറ്റര്‍ നീളവും ആഴവും വീതിയുമുള്ള കുഴികളിലാണ് സാധാരണയായി വാഴ നടുന്നത്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കൂനകളില്‍ നടുന്നതാണ് നല്ലത്. കുഴികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള സൂചികന്നുകള്‍ തിരഞ്ഞെടുക്കണം. ഒരു കുഴിയില്‍ 500 ഗ്രാം കുമ്മായം ചേര്‍ക്കാം . അടുത്ത ദിവസം ഒരു കുഴിയില്‍ 10 കിലോ ജൈവവളം ചേര്‍ക്കണം. ഈ കുഴിയിലേക്ക് വാഴക്കന്നുകള്‍ നടാം.

*വളപ്രയോഗം*

വാഴ നട്ട് ഒരുമാസത്തിന് ശേഷം 86ഗ്രാം യൂറിയ, 325ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം. വാഴക്കന്നില്‍ നിന്ന് അല്പം അകലം പാലിച്ചുവേണം വളം നല്‍കാന്‍. തൊട്ടടുത്ത മാസത്തില്‍ 65ഗ്രാം യൂറിയ, 280ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം.മൂന്ന്, നാല്, അഞ്ച് മാസങ്ങളില്‍ 65ഗ്രാം യൂറിയ, 100ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. പിന്നീട് കുല പൂര്‍ണമായി വിടര്‍ന്ന ശേഷം 65ഗ്രാം യൂറിയ നല്‍കാം. ഇങ്ങനെ 6 തവണകളായി വളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ കാലത്ത് നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. വാഴയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കളകള്‍ യഥാസമയം നീക്കം ചെയ്യണം. ചുവട്ടില്‍ നിന്നും മുളയ്ക്കുന്ന കന്നുകള്‍ നശിപ്പിക്കണം. ഇടവിളയായി ചേന, ചേമ്പ് എന്നീ വിളകള്‍ നടാം.

*വാഴയിലെ രോഗകീടനിയന്ത്രണ മാര്‍ഗങ്ങള്‍*

കൃത്യമായ നിരീക്ഷണമുണ്ടെങ്കില്‍ ജൈവനിയന്ത്രണ മാര്‍ഗ്ഗത്തില്‍ തന്നെ ഒട്ടുമിക്ക രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനാകും. ഒപ്പം കൃഷിയിടം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

*കീടങ്ങള്‍*

തടതുരപ്പന്‍ പുഴു.................. വാഴ കൃഷിയില്‍ ഏറ്റവും വലിയ ഭീഷണി തടതുരപ്പന്‍ പുഴുവാണ്. പിണ്ടിപ്പുഴുവെന്നും വിളിക്കാറുണ്ട്. ഈ വണ്ടുകള്‍ വാഴത്തടയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി ഉള്ളിലേക്ക് മുട്ടകള്‍ നിക്ഷേപിക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു. നട്ട് 5 മുതല്‍ 6 മാസം കഴിയുമ്പോള്‍ തടയില്‍ ചുവപ്പും കറുപ്പും കുത്തുകള്‍ കാണാം. ഈ കുത്തുകളില്‍ നിന്നും ഒരു ദ്രാവകം ഒഴുകുന്നതും കാണാം. ഇതാണ് ആക്രമണത്തിന്റെ ആദ്യഘട്ടം. ക്രമേണ വാഴ ഒടിഞ്ഞുപോകാന്‍ ഇത് കാരണമാകും. കീടബാധയുള്ള പിണ്ടികള്‍ വെട്ടിമാറ്റി നശിപ്പിക്കണം. ഒടിഞ്ഞു തൂങ്ങുന്ന ഇലകള്‍ കൃത്യമായി മുറിച്ചു മാറ്റണം. വാഴത്തടക്കെണികള്‍ ഒരുക്കി വണ്ടുകളെ ആകര്‍ഷിച്ച് നശിപ്പിക്കാം. മിത്ര കുമിള്‍ ആയ ബ്യുവേറിയ ബാസിയാന, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴ കവിളുകളിലും തടയിലും തളിക്കാം.പിണ്ടിപ്പുഴുവിനെതിരെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളാണ് മേന്മയും നന്മയും . അഞ്ചും ആറും മാസങ്ങളില്‍ നന്മ എന്ന ജൈവകീടനാശിനി 50ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നത് പിണ്ടിപ്പുഴു വരാതിരിക്കാന്‍ സഹായിക്കുന്നു. കീടം ആക്രമിച്ച ഭാഗത്തിന് 5 സെന്റീമീറ്റര്‍ താഴെയായി മേന്മ ഇഞ്ചക്ഷന്‍ എടുക്കുന്നത് ആക്രമണമുള്ള തോട്ടങ്ങളില്‍ പിണ്ടി പുഴുവിനെ നശിപ്പിക്കാന്‍ സഹായിക്കും.

മാണവണ്ട്.................. വാഴയുടെ മാണത്തിലും തടയുടെ ചുവട്ടിലും മുട്ടയിടുന്ന വണ്ടുകളാണ് മാണവണ്ടുകള്‍. ഇവ മാണം തുരന്ന് തിന്നു നശിപ്പിക്കും. ഇത് വാഴയുടെ മുഴുവന്‍ ആരോഗ്യത്തെ ബാധിക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി വണ്ടുകള്‍ ബാധിക്കാത്ത തോട്ടങ്ങളില്‍ നിന്ന് കന്ന് ശേഖരിക്കാം. ഒരു കിലോഗ്രാം ഭാരവും 30 മുതല്‍ 40 സെന്റീമീറ്റര്‍ ചുറ്റളവുമുള്ള കന്നുകള്‍ തിരഞ്ഞെടുക്കാം. കന്നുകള്‍ ചെത്തി വൃത്തിയാക്കിയശേഷം സ്യൂഡോമോണാസ്, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനിയില്‍ മുക്കി വച്ചതിനു ശേഷം നടാം.

വാഴപേന്‍.................. കുറുനാമ്പ്, കൊക്കാന്‍ എന്നീ രോഗങ്ങള്‍ പരത്തുന്നത് വാഴപേന്‍ അഥവാ കറുത്ത മുഞ്ഞയാണ്. ഇവയെ നിയന്ത്രിക്കുന്നതിനായി മിത്രകുമിളായ ലക്കാനിസിലിയം ലക്കാനി ലായനി തയ്യാറാക്കി തളിക്കുന്നതും വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുന്നതും ഏറെ ഗുണം ചെയ്യും. കുറുനാമ്പ്, കൊക്കാന്‍ എന്നീ രോഗങ്ങള്‍ പരത്തുന്നത് വാഴപേന്‍ അഥവാ കറുത്ത മുഞ്ഞയാണ്. ഇവയെ നിയന്ത്രിക്കുന്നതിനായി മിത്രകുമിളായ ലക്കാനിസിലിയം ലക്കാനി ലായനി തയ്യാറാക്കി തളിക്കുന്നതും വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുന്നതും ഏറെ ഗുണം ചെയ്യും.

ഇലതീനിപുഴുക്കള്‍.................. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഒച്ചുപുഴു, ഇലചുരുട്ടിപ്പുഴു എന്നിവയാണ് പ്രധാന ഇലതീനി പുഴുക്കള്‍. ഇവയെ നിയന്ത്രിക്കുന്നതിനായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ മുകള്‍ഭാഗവും അടിഭാഗവും നനയുന്ന രീതിയില്‍ തളിക്കുക.

മണ്ഡരികള്‍.................. ചിലന്തികളെ പോലെയുള്ള മണ്ഡരികളെ തുരത്തുന്നതിനായി അവ ആക്രമിച്ച ഇലകളുടെ അടിവശത്ത് കഞ്ഞിവെള്ളം നേര്‍പ്പിച്ച് തളിക്കുകയോ സോപ്പ് ലായനി തളിക്കുകയോ വെള്ളം ശക്തിയായി ചീറ്റുകയോ ചെയ്യാം. ഇലകളില്‍ കാണുന്ന പല ചെറിയ പുഴുക്കളെയും നശിപ്പിക്കാന്‍ 10 മില്ലി ലിറ്റര്‍ നന്മ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യാം.

നിമാവിരകള്‍.................. വേരുകളെ ആക്രമിച്ച് മുഴകള്‍ ഉണ്ടാക്കുന്ന നിമാവിരകളെ അകറ്റാനായി പാടുകളും വ്രണങ്ങളും ഇല്ലാത്ത കന്നുകള്‍ തിരഞ്ഞെടുക്കണം. ചെത്തി വൃത്തിയാക്കിയ കന്നുകള്‍ തണലത്തു വച്ച് ഉണക്കിയശേഷം 50 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ 20 മിനിറ്റ് മുക്കി വെച്ച് നടുന്നത് ഇവയുടെ ആക്രമണം തടയും. കമ്മ്യൂണിസ്റ്റ് പച്ച, ശീമക്കൊന്ന എന്നീ ഇലകള്‍ ചുവട്ടില്‍ ഇടുന്നതും നല്ലതാണ്. വാഴകള്‍ക്കിടയില്‍ ചെണ്ടുമല്ലി നടന്നതും ഏറെ ഗുണം ചെയ്യും. ഇവയുടെ ആക്രമണം തടയുന്നതിനായി വാഴ നടുന്ന സമയത്ത് ഒരു കുഴിയില്‍ ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്.

കുമിള്‍ രോഗങ്ങള്‍.................. വാഴയിലയില്‍ പലതരത്തിലുള്ള കുമിള്‍ രോഗങ്ങള്‍ കാണാം. ആദ്യം ഇല മഞ്ഞളിക്കുകയും പിന്നീട് അത് ഇല കരിയുന്നതിന് കാരണമാവുകയും ചെയ്യും. ബി ആര്‍ എസ് 1, ബി ആര്‍ എസ് 2എന്നീ ഇനങ്ങള്‍ ഇലപ്പുള്ളി രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്നവയാണ്. ആരംഭത്തില്‍തന്നെ രോഗം ബാധിച്ച ഇലകള്‍ തീയിട്ട് നശിപ്പിക്കണം. രോഗം രൂക്ഷമായാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഇലകളുടെ ഇരുവശത്തും വീഴുന്ന രീതിയില്‍ തളിക്കാം. സ്യൂഡോമോണോസ് 20 ഗ്രാം, ബേക്കിംഗ് സോഡ 2.5 ഗ്രാം, സസ്യ എണ്ണ 2.5 മില്ലി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുകയും ചെയ്യാം. പനാമ വാട്ടം തടയാനായി വിള പരിക്രമണം നടപ്പാക്കണം. ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം കന്നുകള്‍ നടുമ്പോള്‍ ചേര്‍ക്കുന്നതും ഉത്തമമാണ്. പഴങ്ങള്‍ അഴുകുന്നത് തടയാന്‍ രോഗം ബാധിച്ച കായ്കള്‍ നീക്കം ചെയ്ത്, ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.

ബാക്റ്റീരിയല്‍ രോഗങ്ങള്‍.................. മാണം അഴുകല്‍ തടയാനായി രോഗം ബാധിച്ച ചെടികള്‍ കടയോടെ പുഴുതു നശിപ്പിക്കണം. അവ നിന്ന സ്ഥലത്തും ചുറ്റുമുള്ള വാഴകളിലും കുമ്മായം വിതറണം. കുമ്മായം വിതറി ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്‌സിക്ലോറൈഡ്, മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മണ്ണ് കുതിര്‍ക്കണം. തോട്ടത്തില്‍ ഉള്ള ഇടച്ചാലുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറാം.

🍎🍎🍎🍏🍎🍎🍎

കൃഷ്ണദർശനം : മരണാനന്തര ജീവിതവും പുനർജന്മവും - ഓഷോ


ഒരാൾക്ക് കൃഷ്ണന്റെയോ ബുദ്ധന്റെയോ മഹാവീരന്റെയോ ക്രിസ്തുവിന്റെയോ ദർശനങ്ങൾ രണ്ടു വ്യത്യസ്ത രീതികളിലാണുണ്ടാകുന്നത്.

ഒന്ന് നമ്മൾ മനഃപ്രകൽപനം എന്ന് വിളിക്കുന്നതാണ്. നിങ്ങളപ്പോൾ കാണുന്നത് നിങ്ങളുടെ സ്വപ്നങ്ങളാണ്. നിങ്ങളുടെ ആഗ്രഹങ്ങളാണ്. നിങ്ങളുടെ സങ്കൽപങ്ങൾ ഒരു ദർശന രൂപമായി കണ്ണുകൾക്ക് മുമ്പിൽ ഒരു രൂപത്തെ കാണിക്കുന്നതല്ലാതെ മറ്റൊന്നുമല്ല. അപ്പോൾ നിങ്ങളുടെ മുമ്പിൽ യാഥാർത്ഥ്യമായി യാതൊന്നുമില്ല. അതെല്ലാം സങ്കൽപമാണ്. മനസതിന് തികച്ചും ശേഷിയുള്ളതാണ്. നിങ്ങളുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഒരു പ്രതിബിംബത്തെ പ്രകൽപനം ചെയ്യാൻ അതിനാവും. മാത്രമല്ല അത് യാഥാർത്ഥ്യമാണെന്ന് നിങ്ങൾക്ക് ചിന്തിക്കാനുമാകും. ഉറക്കത്തിൽ നിങ്ങൾ സ്വപ്നം കാണുന്നതു പോലെ ജാഗ്രതാവസ്ഥയിലും നിങ്ങൾക്കു സ്വപ്നം കാണാനാവും. ഇപ്രകാരമാണ് ഒരു ഹിന്ദു കൃഷ്ണന്റെയോ രാമന്റെയോ ദർശനങ്ങൾ കാണുന്നതും ഒരു ക്രിസ്ത്യാനിക്ക് ക്രിസ്തുവിന്റെയോ മറിയത്തിന്റെയോ ദർശനങ്ങളുണ്ടാവുന്നതും. വെറും മാനസികം, സാങ്കൽപികം, ഭ്രമാത്മകം മാത്രമാണത്.

രണ്ടാമത്തെ രീതി യാഥാർത്ഥ്യമാണ്. എന്നാൽ കൃഷ്ണനുമായോ അദ്ദേഹത്തിന്റെ പ്രതിബിംബവുമായോ അത് നിങ്ങളെ മുഖാമുഖം കൊണ്ടു വരുന്നില്ല. കൃഷ്ണാവബോധമെന്നു വിളിക്കാവുന്ന ഒന്നുമായത് നിങ്ങളെ അഭിമുഖീകരിപ്പിക്കുകയും അനുഭവിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതു പോലുള്ള ഒരനുഭവത്തിൽ കൃഷ്ണന്റെയോ ക്രിസ്തുവിന്റെയോ.. ആ രീതിയിലുള്ള ആരുടെയെങ്കിലുമോ ബിംബം ഉണ്ടായിരിക്കുകയില്ല. അഭ്യുത്ഥാനം കൈവന്ന ഒരവബോധാവസ്ഥ.. ഒരു ഉത്തുംഗ സമ്പർക്കം മാത്രമേ അവിടെ ഉണ്ടായിരിക്കുകയുള്ളൂ.

കൃഷ്ണാവബോധാനുഭവം ദർശനങ്ങളിലൂടെയും ബിംബങ്ങളിലൂടെയും സംഭവിക്കുന്നില്ല. എന്തെങ്കിലും ആകൃതിയോ രൂപമോ ഇല്ലാത്ത ശുദ്ധമായ ബോധമാണത്. നമ്മൾ കൃഷ്ണന്റെ നാമത്തെ അതുമായി ബന്ധപ്പെടുത്തുന്നു. കാരണം ഒരു വ്യക്തി കൃഷ്ണനെ സ്നേഹിക്കുകയും ഈ ബോധാവസ്ഥയിൽ കൃഷ്ണന്റെ സഹായത്താൽ എത്തിച്ചേരുകയും ചെയ്യുന്നു. മറ്റൊരു വ്യക്തിക്കു ബുദ്ധന്റെ ബിംബത്തിന്റെ സഹായത്തോടെ അതിലെത്തിച്ചേരാൻ കഴിഞ്ഞേക്കാം. അയാൾക്കതിനെ ബുദ്ധാവബോധമെന്ന് വിളിക്കാനാവും. ഒരാൾ ക്രിസ്തുവിന്റെ ബിംബത്തിലൂടെയാണതിലെത്തിച്ചേരുന്നതെങ്കിൽ അതിനെ ക്രിസ്ത്വാവബോധമെന്ന് വിളിക്കാനാവും. നാമങ്ങളവിടെ പ്രസക്തമല്ല. അവബോധമാണ് യഥാർത്ഥ കാര്യം. നാമവും രൂപവുമില്ലാത്ത സമുദ്ര സമാന ബോധം.

നമുക്ക് മനസിലാരംഭിക്കാനാവും. എന്നാൽ മനസിനപ്പുറം പോകേണ്ടതുണ്ട്. യാത്ര മനസിലാരംഭിക്കുന്നു. അതു നിർമനസിൽ/മനസിന്റെ വിരാമത്തിലവസാനിക്കുന്നു. മനസ് വാക്കുകളിലൂടെ രൂപങ്ങളുടെ/ബിംബങ്ങളുടെ ലോകമാണെന്നറിയുന്നത് പ്രധാന കാര്യമാണ്. വാക്കുകളും രൂപങ്ങളും ബിംബങ്ങളും മനസിനെ രൂപവത്ക്കരിക്കുന്നു. മാത്രമല്ല രൂപങ്ങളും ബിംബങ്ങളും അപ്രത്യക്ഷമാകുന്നിടത്ത് മനസ് സ്വയമേവ അപ്രത്യക്ഷമാകുന്നു. വാക്കുകളെയും രൂപങ്ങളെയും ബിംബങ്ങളെയും കൂടാതെ മനസിന് നിലനിൽക്കാൻ മാർഗമൊന്നുമില്ല. ശൂന്യതയുടെ വിടവിൽ മനസിന് നിലനിൽക്കാനാവില്ല. നിർണയത്തിന്മേൽ.. സമൂർത്തത്തിന്മേലാണത് ജീവിക്കുന്നത്. സമൂർത്ത ലോകം നിലവിലില്ലാതാകുന്ന നിമിഷത്തിൽ മനസു തന്നെ നിലവിലില്ലാതാവുന്നു. മനസ് നിലവിലില്ലാതാവുമ്പോൾ മാത്രമെ അവബോധം കൈവരിക്കപ്പെടുകയുള്ളു. ഒരു നിർമനാവസ്ഥയാണത്.

കൃഷ്ണനെയോ ക്രിസ്തുവിനെയോ ശാരീരിക രൂപത്തിൽ അഭിമുഖീകരിച്ചുവെന്നാരെങ്കിലും പറയുകയാണെങ്കിൽ അവരാരായാലും അയാൾ മനഃപ്രകൽപനത്തിനിരയാണ്. ബ്രഹ്മാണ്ഡ ബോധത്തിന്റ വിശാലമായ തിരശീലയിൽ തന്റെ സ്വന്തം മനഃബിംബങ്ങളെ പ്രതിഷ്ഠിക്കുകയും അവയെ വസ്തുനിഷ്ഠ യാഥാർത്ഥ്യവുമായി ദർശിക്കുകയുമാണ് ചെയ്യുന്നത്. ഒരു സിനിമ പ്രൊജക്ടർ ദ്രുത ചലനമാർന്ന ചിത്രങ്ങളെ ശൂന്യമായ തിരശീലയിൽ പ്രക്ഷേപിക്കുന്നതു പോലെയാണത്. വാസ്തവത്തിൽ തിരശീലയിൽ നിഴലുകളല്ലാതെ യാതൊന്നുമില്ല.

(കൃഷ്ണദർശനം : മരണാനന്തര ജീവിതവും പുനർജന്മവും)............ എന്ന പുസ്തകത്തിൽ നിന്നും............. ഓഷോ.................... ഓഷോ................ ഓഷോ............... ഓഷോ.............

🌹സുഖദുഃഖങ്ങള്‍🌹


ഓരോ സാഹചര്യത്തിലുമുണ്ടാകുന്ന ദുഃഖങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നാം എന്തു ചെയ്യണം?

ബുദ്ധന്റെ കരുണ നിറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ ഒരു ധനികനും കേട്ടു. ജീവിതം കഴിക്കാനും കുടിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി.

അന്നു തന്നെ എന്റ സര്‍വ്വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് അദ്ദേഹം ബുദ്ധമാര്‍ഗം സ്വീകരിച്ചു. അങ്ങനെ ധനികന്‍ ഒരു ബുദ്ധഭിഷുവായി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭിഷുവിന് വാതം പിടിപെട്ടു. കൈകാലുകള്‍ക്ക് നല്ല വേദന. ധ്യാനത്തിലും ജപത്തിലും മനസ്സുറപ്പിക്കാന്‍ കഴിയുന്നില്ല. എത്രശ്രമിച്ചിട്ടും വേദനയില്‍ നിന്നും മനസു മാറുന്നില്ല. കൈവിട്ട സൗകര്യങ്ങള്‍ ഇടയ്ക്ക് ഓര്‍ത്തു പോകുന്നു. തന്റെ മനഃശക്തി കൈമോശം വന്നാതായി ഭിക്ഷുവിന് മനസിലായി.

അന്ന് ഭിക്ഷാടനത്തിന് ഇറങ്ങിയ ഭിക്ഷു ഒരു കാഴ്ചകണ്ടു. മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി. അവള്‍ക്ക് ഒരു കാലേയുള്ളു. കൈകളിലൊന്നിന് സ്വാധീനമില്ല. നടുവിന് വളവും ഉണ്ട്. പക്ഷേ അവള്‍ മറ്റു കുട്ടികളോടൊത്ത് ആര്‍ത്ത് ഉല്ലസ്സിച്ച് കളിക്കുകയാണ്. ആനന്ദത്തിരമാലകളിലാണവള്‍. വൈകല്യത്തിന്റെ പ്രശ്നങ്ങള്‍ അവളെ തെല്ലും ബാധിച്ചിട്ടില്ല.

ഭിക്ഷു തന്നെ തന്നെ നോക്കി. ആ കൊച്ചു പെണ്‍കുട്ടിക്കുള്ളതിന്റെ പകുതി ശാരരീരിക വൈകല്യം തനിക്കില്ല. അദ്ദേഹത്തിന് തന്റെ നിരാശപൂണ്ട മനസിനോട് ലജ്ജ തോന്നി. ‘ഞാന്‍ ബുദ്ധാനുയായിയാണ്, ഈ നിസാരവേദന എന്നെ നിരാശമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.’ തന്റെ ദുഃഖം കുടഞ്ഞെറിഞ്ഞ് പുതിയ മനുഷ്യനായി ഭിക്ഷു തിരിച്ചു നടന്നു.

ബാഹ്യസാഹചര്യങ്ങളോടുള്ള നമ്മുടെ മനസ്സിന്റെ പ്രതികരണമാണ് സന്തോഷവും, സന്താപവും. ഒരേ സാഹചര്യത്തില്‍ പല വ്യക്തികള്‍ പലവിധം പെരുമാറുന്നു. കാരണം മനസാണ് സന്തോഷവും സന്താപവും ഉണ്ടാകുന്നത്; സാഹചര്യമല്ല. മനസിനെ നന്നായി പ്രതികരിക്കാന്‍ പഠിപ്പിക്കുക. അപ്പോള്‍ ദുഃഖം നമ്മെ തളര്‍ത്തില്ല...

2020, ജൂലൈ 20, തിങ്കളാഴ്‌ച

‘ദിൽ’ & ‘ദിമാഗ്’


നിങ്ങൾ ‘ദിൽ’ ‘ഹാർട്ട്’ എന്നും ‘ദിമാഗ്’ ‘ബ്രെയിൻ’ എന്നും അർത്ഥമാക്കുന്നുവെങ്കിൽ, നല്ലതായ ഒരു തീരുമാനം എടുക്കാൻ ഒരാൾക്ക് ഇവ രണ്ടും ആവശ്യമാണ്. എന്നാൽ ഒരു വിവേചനാധികാരം ഉണ്ട്… എല്ലാവരും ജനിക്കുന്നത് ഒരു ഡിൽ, ദിമാഗ് എന്നിവയുമായാണ്, അതിനാൽ അവർ ആശയക്കുഴപ്പം നേരിടുന്നത് എന്തുകൊണ്ട്?

നിങ്ങൾ എടുക്കുന്ന തീരുമാനം ശരിയാണോ തെറ്റാണോ എന്ന് നിർണ്ണയിക്കാൻ ‘ഹാർട്ട്’ ന് ‘നന്മ’ ഉണ്ടായിരിക്കണം, അതുപോലെ ‘ബ്രെയിൻ’ ‘മിടുക്കൻ’ ആയിരിക്കണം എന്നതാണ് കാര്യം.

തലച്ചോറ് കൊണ്ട് എപ്പോഴും ചിന്തിക്കുകയും അത് അനുസരിച്ചു പ്രവർത്തിക്കുന്ന രീതിയാണ് നമ്മൾ കൂടുതൽ കണ്ടുവരുന്നേ, ഇവർ കാര്യങ്ങൾ ഒക്കെ ചെയ്യും എങ്കിലും ഒരു സംതൃപ്തി കാണില്ല. എനിക്ക് സന്തോഷിക്കണം അപ്പോൾ തലച്ചോറ് പറയും കള്ള് കുടിച്ചോ അങ്ങനെ കള്ള് കുടിക്കും കുടിച്ചു കഴിഞ്ഞു പറയും ഇനിയും ഞാൻ ഇതു കുടിക്കില്ല , അത് പോലെ വണ്ണം ഉള്ളവർ ആഹാരം കഴിക്കുന്നതും ഇത് പോലെയാണ്.

ഹൃദയം കൊണ്ട് ജീവിക്കന്നവർ പലപ്പോഴും പല പ്രേശ്നത്തിൽ വീഴുന്നത് കാണാം,

നിങ്ങളുടെ ‘ദിൽ’ (ഹൃദയം) ദുർബലമാണെങ്കിൽ നിങ്ങൾ ജീവിതത്തിൽ ധീരമായ കാര്യങ്ങൾ ചെയ്യില്ല, കാരണം നിങ്ങളുടെ ഹൃദയത്തിന് അത്തരം ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല, . മറുവശത്ത്, നിങ്ങളുടെ ‘ദിമാഗ്’ (മസ്തിഷ്കം) ദുർബലമാണെങ്കിൽ, നിങ്ങൾ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ തെറ്റായ കാര്യങ്ങൾ ചെയുന്നു പിന്നീട് നിങ്ങൾ പശ്ചാത്തപിക്കുകയും ചെയ്യും.

തലച്ചോറിലൂടെ (ദിമാഗ്) തീരുമാനമെടുക്കുന്നതാണ് നല്ലത്, കാരണം ഹൃദയത്തിന് (ഡിൽ) ചിന്തിക്കാൻ മസ്തിഷ്കം (ദിമാഗ്) ഇല്ല.

ഹൃദയം വികാരങ്ങൾ വഹിക്കുകയും വസ്തുതകളെക്കുറിച്ച് മസ്തിഷ്കം ചിന്തിക്കുകയും ചെയ്യുന്നു. വികാരങ്ങൾ ആവശ്യമുള്ളിടത്ത് ഉപയോഗിക്കുക എന്നാൽ വസ്തുതകൾ ഒരിക്കലും മറക്കരുത്

നമ്മളുടെ ജീവിതത്തിൽ ബുദ്ധിപരമായും, ഹൃദയപരമായ നല്ല അനുഗ്രഹം ഉണ്ട് എങ്കിൽ നല്ല തീരുമാനം എടുത്തു ജീവിതത്തിൽ സന്തോഷമായി മുന്നേറാൻ കഴിയും

2020, ജൂലൈ 16, വ്യാഴാഴ്‌ച

''ആത്മീയ പരിണാമ ചക്രം ''


ആത്മീയ അന്വേഷകനിൽ നിന്നും പരമാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള ഒരു മനുഷ്യന്റെ ആത്മസമർപ്പണത്തെയാണ് ആത്മീയ പരിണാമ ചക്രം എന്ന് വിശേഷിപ്പിക്കുന്നത്.

1. പ്രാഥമിക ഘട്ടം

ക്ഷേത്രങ്ങളും ആചാരങ്ങളും ആരാധനയും വിദ്യാഭ്യാസ കാലവും എല്ലാം യഥാർത്ഥ ആത്മീയ അന്വേഷകന് പ്രാഥമികമായി അധികം അധ്വാനമില്ലാതെ ലഭിക്കുന്നതാണ് .

ഇത് നമുക്കാവശ്യമായ സാധനങ്ങൾ തൊട്ടടുത്തുള്ള ചില്ലറ കച്ചവടക്കാരനിൽ നിന്നും വാങ്ങുന്നതിന് സമാനമാണ് .

ജീവിതമെന്ന സമസ്യയുടെ ഉത്തരം കണ്ടെത്താൻ ഈ ഘട്ടത്തിൽ സാധ്യമല്ല . പ്രാരബ്ധങ്ങളും ദുഃഖവും വേദനയും തീവ്രമായി അനുഭവപ്പെടുന്ന കാലം കൂടിയാണിത് .

എല്ലാത്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു കാലമാണിത് . ആസക്തിയും സ്വാർത്ഥതയും ഇടുങ്ങിയ ചിന്തകളും (ഞാനാണ് ശരി എന്ന മനോഭാവം) നമ്മെത്തന്നെ കുറ്റപ്പെടുത്തുന്ന സംഗതിയായ് അനുഭവപ്പെടുന്നു .

ജീവിത ലക്ഷ്യം വ്യക്തമല്ലാത്തതിനാൽ മനുഷ്യ ജൻമം അനാവശ്യമായി തോന്നുന്നു. ആത്മഹത്യയാണ് പരിഹാരം എന്ന ചിന്ത പോലും കടന്നു വരാവുന്ന ഒരു ഘട്ടമാണിത് . ഒരു പക്ഷെ മാനസികനില തകരാറിലാവുന്ന ഒരു ഘട്ടമാണിത് . എന്തിനും ഏതിനും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും സ്വന്തം ജീവിതത്തിൽ മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകൾക്കും കാഴ്ചക്കാരനെ പോലെ നോക്കി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ കൂടിയാണിത് . ചുരുക്കത്തിൽ മനുഷ്യ ജൻമം അനാവശ്യമാണെന്ന് പൂർണ ബോധ്യം വരുന്നു.

2. ദ്വൈതം

അടുത്ത ഘട്ടമായാണ് അന്വേഷണം തുടങ്ങുന്നത് .

ഞാൻ ആര്?

യഥാർത്ഥ ജീവിത ലക്ഷ്യം എന്ത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മനസ്സിൽ തെളിയുന്നു . വിദ്യാഭ്യാസ കാലത്ത് വായിച്ചറിഞ്ഞ ആത്മീയ ജീവിതം സത്യമാണോ എന്നതാണ് അന്വേഷണ വിധേയമാക്കുന്നത് .

ബുദ്ധന് ലഭിച്ച ബോധോദയവും ,രത്നാകരനെന്ന കൊള്ളക്കാരനിൽ നിന്നും വാൽമീകിയെന്ന മഹാഗുരുവിലേക്കുള്ള ഒരു സാധാരണക്കാരന്റെ പരിണാമവും , നരേന്ദ്രനിൽ നിന്നും സ്വാമി വിവേകാനന്ദ നിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമവും , ഭഗവത് ഗീതാ സന്ദേശവും , പരിശുദ്ധ ബൈബിളും പരിശുദ്ധ ഖുർ ആനും യഥാർത്ഥമായും ലക്ഷ്യമാക്കുന്ന ജീവിതമാണോ തന്റെ മുന്നിൽ കാണുന്നത് എന്ന സംശയവും ആകാംക്ഷയും ഒരു മനുഷ്യനിലെ അന്വേഷകനിലെ തീപ്പൊരിയെ (Spark ) ആളിക്കത്തിച്ചു . അങ്ങനെ യഥാർത്ഥ അന്വേഷകൻ ഒരു യഥാർത്ഥ ഗുരുവിന്റെ (ജീവിച്ചിരിക്കുന്ന) തത്വശാസ്ത്രങ്ങളിലും ഗ്രന്ഥങ്ങളിലും ആകൃഷ്ടനാവുന്നു .

എന്നാൽ ആത്മീയ പഠനം ബന്ധുക്കളും സമൂഹവും എതിർക്കുന്ന ഒരു സംഗതിയാണെന്ന് അപ്പോഴാണ് അന്വേഷകൻ അറിയുന്നത് . ഈ പ്രതിബന്ധങ്ങളെ തകർത്താലേ ഒരു അന്വേഷകന് ഗുരുവിന് സമീപം എത്താനാവൂ .

അത്തരമൊരാളെ സമൂഹം മാനസിക രോഗിയായി ചിത്രീകരിക്കുന്നു .ഒരു സാധാരണ മനുഷ്യന് സമൂഹത്തെ ആത്മീയ അന്വേഷണത്തിനായി അവഗണിക്കേണ്ടി വരുന്നു . സമൂഹം ഇത്തരം അന്വേഷകർക്ക് നൽകുന്ന ഓമനപ്പേരുകളാണ് ഭീരു, വട്ടൻ, സ്വാർത്ഥൻ ,മനോരോഗി ,എന്നിവ .

ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് ഈ അന്വേഷണം ചിത്രീകരിക്കപ്പെടുന്നത് .

ഇനി ഈ പ്രതിബന്ധങ്ങളെല്ലാം തകർത്ത് ആത്മീയ അന്വേഷണം തുടങ്ങുമ്പോൾ ചില ആശ്രമങ്ങൾ നിഷ്കാമ കർമ്മമെന്ന പേരിൽ അന്വേഷകനെ ചൂഷണം ചെയ്യുന്നു . പലപ്പോഴും ഇത്തരക്കാർ ലൈംഗിക വൈകൃതങ്ങൾക്കും ഇരയാകുന്നു . ഇവിടെയാണ് യഥാർത്ഥ ഗുരുക്കൻമാരുടെ പ്രസക്തി. സ്വതന്ത്രവും സ്വയംപര്യാപ്തവുമായ ഗുരുക്കൻമാരെ എങ്ങനെ കണ്ടെത്തും?

ഇത്തരം പ്രവണതകളെയെല്ലാം മറികടന്നാണ് പല അന്വേഷകരും യഥാർത്ഥ ഗുരുക്കൻമാരുടെ സമീപം എത്തുന്നത് . ഗുരു യഥാർത്ഥ സത്യം ശിഷ്യന് പല രീതിയിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ചിലപ്പോൾ ദേഷ്യപ്പെട്ടും സ്നേഹത്താലും കർക്കശക്കാരനായും സാന്ത്വനപ്പെടുത്തിയും സംരക്ഷകനായും പിതാവായും എല്ലാം ഗുരു ശിഷ്യനെ ജ്ഞാനത്തിലേക്ക് നയിക്കുന്നു.

ഇത് നാം ഒരു മൊത്തക്കച്ചവടക്കാരനിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതു പോലെയാണ് .

ഗുരുവിന്റെ ആനന്ദവും വൈകാരികതയിലെ നിശ്ചല - നിസ്സംഗതയും പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും സാക്ഷിയാകുന്ന ഗുരുവിന്റെ ജീവിതരീതിയുമെല്ലാം അന്വേഷകനെ ഗുരുവിലേക്ക് ആകർഷിക്കുന്നു . ഗുരു ഒരുവന്റെ വ്യക്തിബോധവും അഹംഭാവവും ദേഹ ബോധവും ഇല്ലായ്മ ചെയ്യാനുള്ള സുവർണാവസരങ്ങളാണ് ശിഷ്യന് പ്രദാനം ചെയ്യുന്നത് . എന്നാൽ ഒരു അപൂർണത യഥാർത്ഥ അന്വേഷകന് അവിടെ അനുഭവമാകുന്നു. മിക്ക അന്വേഷകരും ഗുരുവിൽ നിന്നുമുള്ള ഭാഗികമായ സന്തോഷത്തിലും ആനന്ദത്തിലും തൃപ്തനായി യഥാർത്ഥ ലക്ഷ്യം മറന്നു കാലം കഴിക്കുന്നു . ചില ഗുരുക്കൻമാർ ശിഷ്യനെ ആശ്രിതനായി ഉയരാൻ അനുവദിക്കാതെ കൂടെ നിർത്താൻ ആഗ്രഹിക്കുന്നു .

3. മൂന്നാം ഘട്ടം

മൂന്നാം ഘട്ടത്തിലേക്ക് യഥാർത്ഥ അന്വേഷകർ എത്തിപ്പെടുന്നത് പലപ്പോഴും യാദൃശ്ചികമായ (വിശദീകരിക്കുവാൻ കഴിയാത്തത്) സംഭവങ്ങളിലൂടെയാണ് . അന്വേഷകന്റെ ബുദ്ധിയോ കർമ്മ കുശലതയോ അല്ല മൂന്നാം ഘട്ടത്തിലേക്ക് അവനെ നയിക്കുന്നത് .

നിഷ്കളങ്കമായ ഭക്തിയും നിരന്തരമായ സ്മരണയും വൈകാരികതയിലെ നിശ്ചല - നിസ്സംഗതയും മനസ്സിലാക്കി സാക്ഷാൽ മഹാബോധം തന്നെ അന്വേഷകനെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത് . അങ്ങനെ അവൻ ആദ്യമായി തന്റെ സ്വന്തം ഭവനത്തിൽ എത്തിച്ചേർന്ന ആത്മസംതൃപ്തി അനുഭവിക്കുന്നു .

എല്ലാ അറിവുകളും തന്നിൽത്തന്നെ ലഭ്യമാണ് എന്ന അനുഭവം . എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അവസാനിക്കുന്നു . മഹാബോധത്തിൽ അഥവാ പരമമായ സത്തയിൽ എത്തിച്ചേരുന്ന പരമമായ ജ്ഞാനമാണത് .

മൊത്തക്കച്ചവടക്കാരനിൽ നിന്നും ഉത്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ വാങ്ങുന്നതു പോലെയാണിത് . ഓരോരുത്തരിലുമുള്ള ''ഞാൻ'' എന്നും ''എന്റേത്'' എന്നും പറയുന്ന അഹംഭാവം ഇല്ലാതാവണം . ''താൻ'' നിശ്ശബ്ദനാകുമ്പോൾ വന്നു ചേരുന്ന അനുഭവമാണിത് .

സ്വയംപര്യാപ്തയുടെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവമാണിത് . സ്വയം സ്നേഹമായി മാറുന്ന അനുഭവമാണിത് . ഒന്നിനെയും വിമർശിക്കാതെ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന വിശാലതയാണിത് . ഒന്നിനെയും വിധിക്കുവാനോ കുറ്റപ്പെടുത്തുവാനോ കഴിയാത്ത ഒരവസ്ഥ . എല്ലാത്തിന്റെയും (നൻമയുടെയും തിന്മയുടെയും ) ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അനുഭവമാണിത് . അജ്ഞാനത്തിന്റെ "അന്ധകാരം " നീങ്ങി പരമാർത്ഥ ജ്ഞാനത്തിന്റെ "ജ്യോതി "തെളിയുന്ന അനുഭവമാണത് . വ്യക്തിബോധം പാടെ നശിക്കുന്ന അനുഭവമാണിത് . "ആത്മീയതയുടെ പൂർണ്ണതയും അപൂർണ്ണതയും അനുഭവമാകുന്നത് അവനവന്റെ ജീവിതത്തോടുള്ള സമീപനത്തിൽ നിന്നുമാണ് " … "ജാഗ്രതനുഭവങ്ങൾ സ്വപ്നസമാനം" എന്നു പറയുന്ന വേദവാക്യങ്ങൾ സ്വജീവിതത്തിൽ നടപ്പാക്കി പരിപാലിക്കണം .

ഓഷോ പറയുന്നു: പ്രേമത്തിൽ ജീവിക്കുക: പ്രേമമായിത്തീരുക.


പ്രാർത്ഥന ഉപയോഗപ്രദമാണോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്. ദൈവത്തിന്റെ സ്നേഹത്തെ ഏറ്റു വാങ്ങുന്നതിനുള്ള പ്രാർത്ഥന.. അവന്റെ കാരുണ്യത്തെ അനുഭവിക്കുന്നതിനുള്ള പ്രാർത്ഥനയെങ്ങനെയാണ്?

ഒന്നാമതായി പ്രാർത്ഥന ഉപയോഗപ്രദമല്ല - ഒട്ടും തന്നെയല്ല. യാതൊരു പ്രയോജനവുമില്ലാത്തതാണ്. അതൊരു ക്രയ വസ്തുവല്ല. അതൊരു സാധനമല്ല. അത് മറ്റെന്തിനെങ്കിലുമുള്ളൊരു പോംവഴിയല്ല - എങ്ങനെയാണ് നിങ്ങൾക്കതുപയോഗിക്കാൻ കഴിയുക?

ചോദ്യ കർത്താവിന്റെ മനസെനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ പ്രാർത്ഥന ദൈവത്തിലേക്കുള്ളൊരു പോംവഴിയാണെന്നാണ് മതങ്ങളെന്നറിയപ്പെടുന്നവ മനുഷ്യനെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. അതങ്ങനെയല്ല. പ്രാർത്ഥന ദൈവികമാണ്. അതെന്തിലേക്കെങ്കിലുമുള്ളൊരു മാർഗമല്ല. പ്രാർത്ഥനാപൂർണമാവുകയെന്നത് അതിലേക്ക് തന്നെയുള്ള ലക്ഷ്യമാണ്. പ്രാർത്ഥനാനിരതനായിരിക്കുമ്പോൾ നിങ്ങൾ ദൈവികമാണ്. പ്രാർത്ഥന നിങ്ങളെ ദൈവികതയിലേക്ക് നയിക്കുന്നുവെന്നല്ല. പ്രാർത്ഥനാ ഭാവത്തിൽ നിങ്ങൾ നിങ്ങളുടെ ദൈവികതയെ കണ്ടെത്തുകയാണ്. പ്രാർത്ഥനയൊരു മാർഗമല്ല. അത് അതിലേക്കു തന്നെയുള്ള ലക്ഷ്യമാണ്.

എന്നാൽ ഈ വിഡ്ഢിത്തം മനുഷ്യ മനസിൽ നൂറ്റാണ്ടുകളോളമായി നിലനിൽക്കുന്നുണ്ട്. അതായത് സ്നേഹവും ഒരു മാർഗമാണെന്ന്. പ്രാർത്ഥനയുമങ്ങനെയാണെന്ന്. ധ്യാനവും അങ്ങനെയാണെന്ന് - മാർഗത്തിലേക്ക് തരം താഴ്ത്തിയെടുക്കുവാൻ അസാദ്ധ്യമായവയെല്ലാം തന്നെ ചുരുക്കിയെടുക്കപ്പെട്ടിരിക്കയാണ്. അതു കൊണ്ടാണ് ആ സൗന്ദര്യമവിടെ നഷ്ടമായിരിക്കുന്നത്. സ്നേഹം പ്രയോജന രഹിതമാണ്. അതു പോലെ തന്നെയാണ് പ്രാർത്ഥനയും. അതു പോലെ തന്നെയാണ് ധ്യാനവും.

"പ്രാർത്ഥന ഉപകാരപ്രദമാണോ?" എന്ന് നിങ്ങൾ ചോദിക്കുമ്പോൾ 'പ്രാർത്ഥന' എന്ന വാക്കെന്താണർത്ഥമാക്കുന്നതെന്ന് നിങ്ങൾ മനസിലാക്കുന്നില്ല. നിങ്ങളത്യാഗ്രഹിയാണ്. നിങ്ങൾ ദൈവത്തെ ആഗ്രഹിക്കുന്നു. നിങ്ങൾ ദൈവത്തെ ബലാത്കാരമായി സ്വായത്തമാക്കാനാഗ്രഹിക്കുന്നു. നിങ്ങളതിനുള്ള മാർഗങ്ങളും പോംവഴികളും കണ്ടെത്താൻ ശ്രമിക്കുകയാണ്. ദൈവത്തെ തട്ടിപ്പറിച്ചെടുക്കാൻ സാധ്യമല്ല.

നിങ്ങൾക്ക് ദൈവത്തെ കൈവശപ്പെടുത്താൻ കഴിയില്ല. സ്വന്തമാക്കാൻ കഴിയില്ല. വ്യാഖ്യാനിക്കാൻ കഴിയില്ല. അനുഭവിക്കാൻ കഴിയില്ല. അപ്പോൾ ദൈവത്തെക്കുറിച്ചെന്താണ് ചെയ്യാൻ കഴിയുക? ഒരു കാര്യം മാത്രമാണ് ചെയ്യാൻ കഴിയുക: നിങ്ങൾക്ക് ദൈവമാകാൻ കഴിയും. അതിനെക്കുറിച്ച് മറ്റൊന്നും തന്നെ ചെയ്യാൻ കഴിയില്ല - കാരണം നിങ്ങൾ ദൈവമാണ്. അത് തിരിച്ചറിഞ്ഞാലുമില്ലെങ്കിലും അത് മനസിലാക്കിയാലുമില്ലെങ്കിലും നിങ്ങൾ ദൈവം തന്നെയാണ്. ഇപ്പോളവിടെയുള്ളതു മാത്രമെ ചെയ്യാൻ കഴിയുകയുള്ളു ;ഇപ്പോഴേ സംഭവിച്ചു കഴിഞ്ഞതിനെ മാത്രമെ ചെയ്യാൻ കഴിയുകയുള്ളു. പുതുതായൊന്നും തന്നെ കൂട്ടിച്ചേർക്കാൻ കഴിയില്ല.. ആ പ്രത്യക്ഷപ്പെടുത്തൽ മാത്രം.. ആ ആവിഷ്കാരം മാത്രം.

അതിനാൽ ഒന്നാമത്തെ കാര്യമിതാണ് :പ്രാർത്ഥനയെ നിങ്ങളുപയോഗിക്കുന്നതായ ആ നിമിഷം നിങ്ങളതിനെ വിരൂപമാക്കുകയാണ്. ഇതൊരു ദൈവ നിന്ദയാണ് - ഈ പ്രാർത്ഥനയെ ഉപയോഗിക്കുകയെന്നത്. പ്രാർത്ഥനയെ ഉപയോഗിക്കാനാരാണോ നിങ്ങളോട് പറഞ്ഞിട്ടുള്ളത് അയാൾ മതനിഷ്ഠനല്ലായെന്നു മാത്രമല്ല മത വിരോധി കൂടിയാണ്. താനെന്താണ് പറയുന്നതെന്ന് അയാളറിയുന്നില്ല. അയാൾ അസംബന്ധം പറയുകയാണ്.

പ്രാർത്ഥനാനിരതനാവുകയെന്നാൽ അതിനെന്തെങ്കിലും പ്രയോജനമുണ്ടെന്നതു കൊണ്ടല്ല, മറിച്ച് അതൊരു ആനന്ദമായതു കൊണ്ടാണ്. പ്രാർത്ഥനാനിരതനാവുക.. അതിലൂടെ നിങ്ങളെവിടെയെങ്കിലുമെത്തിച്ചേരുമെന്നതു കൊണ്ടല്ല. മറിച്ച് അതിലൂടെ നിങ്ങളുണ്ടാവാൻ തുടങ്ങുന്നു. അതിലൂടെ നിങ്ങളവിടെയുണ്ട്. അതില്ലായെങ്കിൽ നിങ്ങളവിടെയില്ല. ഭാവിയിലെവിടെയോ ഉള്ളൊരു ലക്ഷ്യമല്ലത്. എപ്പോഴേയവിടെയുള്ളതായ ഒരവസ്ഥയുടെ.. ഇപ്പോഴേയവിടെയുള്ളതായൊരു സാന്നിദ്ധ്യത്തിന്റെ കണ്ടുപിടിത്തമാണത്.

വസ്തുക്കളെന്ന നിലയിൽ ചിന്തിക്കാതിരിക്കുക. അല്ലാത്ത പക്ഷം പ്രാർത്ഥനയും മതത്തിന്റെ ഭാഗമല്ലാതെ സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമായിത്തീരും. അതൊരു മാർഗമാണെങ്കിൽ അപ്പോഴത്‌ സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമാണ്. എല്ലാ മാർഗങ്ങളും ധന തത്വ ശാസ്ത്രത്തിന്റെ ഭാഗമാണ്. ലക്ഷ്യങ്ങൾ ധന തത്വ ശാസ്ത്രത്തിനപ്പുറമാണ്. മതം ലക്ഷ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മാർഗങ്ങളുമായിട്ടല്ല. എവിടെയെങ്കിലുമെത്തിച്ചേരുന്നതുമായി മതത്തിന് യാതൊരു ബന്ധവുമില്ല. എവിടെയാണ് നാം എന്നറിയുക - ഈയൊരു കാര്യവുമായി മാത്രമാണ് മതം ബന്ധപ്പെട്ടിരിക്കുന്നത്.

ഈ നിമിഷത്തെ ആഘോഷിക്കലാണ് പ്രാർത്ഥന. പ്രാർത്ഥനയെന്നാൽ 'ഇപ്പോൾ ഇവിടെ' ആവുകയെന്നതാണ്. പ്രാർത്ഥനയെന്നാൽ നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുടെ സാന്നിദ്ധ്യത്തെ അനുഭവിക്കുകയെന്നാണ്. പ്രാർത്ഥനയെന്നാൽ സ്നേഹത്തോടു കൂടി ഒരു വൃക്ഷത്തെ സ്പർശിക്കുകയെന്നതാണ്. പ്രാർത്ഥനയെന്നാൽ ഏറ്റവുമാദരവോടെ.. ജീവിതത്തോടുള്ള ഭക്തിയോടെ ഒരു കുഞ്ഞിനു നേരെ നോക്കുകയെന്നതാണ്.

സംസ്കാരം, അറിവ്, കർമഫലം


The truth & secret of life & death

ജനന മരണങ്ങൾക്കിടയിൽ നാം സമ്പാദിക്കുന്നതൊന്നും നമുക്കു സ്വന്തമല്ല. പോകുമ്പോൾ എല്ലാം ഉപേക്ഷിച്ചു തന്നെ പോകണം. സമ്പത്തും അധികാരങ്ങളുമെല്ലാം ഉപേക്ഷിക്ക തന്നെ ചെയ്യണം. എന്നാൽ മരണത്തോടെ ബോധത്തിലേയ്ക്കു ലയിച്ചു ചേരുന്ന മൂന്ന് പ്രതിഭാസങ്ങളുണ്ട്. നാം ആർജ്ജിച്ച സംസ്കാരം, അറിവ്, കർമഫലം എന്നിവയാണവ.

സംസ്കാരമെന്നാൽ ചിന്ത, ബുദ്ധി, കർമം എന്നിവയിൽ നിന്നുമുണ്ടാകുന്ന ഒരവസ്ഥയാണ്. എത്ര ജന്മങ്ങളെടുത്താലും ആർജ്ജിച്ച സംസ്കാരത്തിനനുസരിച്ച് യോജ്യമായ അവസ്ഥയിലും ദേശത്തും ഗർഭ പാത്രത്തിലും പുനർ ജനിക്കും.

ആർജ്ജിച്ച അറിവുകളൊന്നും എത്ര ജന്മമെടുത്താലും നഷ്ടമാവില്ല. ജന്മത്തോടെ മൂടപ്പെട്ടിരിക്കുന്ന ഈ അറിവിനെ ഗുരുവിന്റെയോ മറ്റേതെങ്കിലും സാഹചര്യത്തിന്റെയോ പ്രേരണയാൽ മൂടുപടം മാറ്റപ്പെടുമ്പോൾ നമ്മിലെ ബോധാവസ്ഥയിൽ നിന്നും പുറത്തു വരും.

കർമഫലമെന്നത് വ്യക്തിയിൽ അധിഷ്ടിതമായ ഫയലാണ്. നാം പോകുന്നിടത്തെല്ലാം ആ ഫയലും നമ്മോടൊപ്പമുണ്ടാകും. ആ ഫയലാണ് നമ്മുടെ ഭാഗ്യവും ദൗർഭാഗ്യവും നിർണയിക്കുന്നത്. പ്രാരാബ്ധം തീരുന്ന മുറയ്ക്ക് നാം യാത്ര പറയും. അതിനു പ്രായമോ സ്ഥലമോ അവസ്ഥയോ ഒന്നും ബാധകവുമല്ല.

സൂഫി പണ്ഡിതൻ & സ്ത്രീ


ഒരിക്കൽ ഒരു സൂഫി പണ്ഡിതൻ കാട്ടിലെ ഒരു വൃക്ഷത്തണലിൽ നമസ്കരിക്കുകയായിരുന്നു. നമസ്കാരത്തിലായിരിക്കെ ഒരു സ്ത്രീ അദ്ദേഹത്തിന് മുൻപിലൂടെ അതിവേഗത്തിൽ ഓടിപ്പോയി.

അദ്ദേഹത്തിന് കോപമടക്കാനായില്ല.

ഞാനൊരു വിശുദ്ധ കർമം ചെയ്തു കൊണ്ടിരിക്കുമ്പോ എന്റെ മുൻപിലൂടെ ഓടിപ്പോയിരിക്കുന്നു.. ആ സ്ത്രീ തിരിച്ചു വരുമ്പോൾ എന്തായാലും ചോദിക്കണം. അങ്ങനെ വിട്ടാൽ പറ്റില്ല.

വൈകാതെ ആ സ്ത്രീ തിരിച്ചു വന്നു. കൂടെയൊരു കുഞ്ഞുമുണ്ടായിരുന്നു.

സൂഫി ചോദിച്ചു. എന്ത് അഹമ്മതിയാണിത്.?ഞാനൊരു പുണ്യ കർമം ചെയ്തു കൊണ്ടിരിക്കുമ്പോ എന്റെ മുന്നിലൂടെയാണോ ഓടുന്നത്..?

സ്ത്രീ പറഞ്ഞു; ആട്ടിൻ പറ്റത്തിന്റെ കൂടെ പോയതാണ് എന്റെ പൊന്നു മോൻ. ഇടയ്ക്ക് അവന്റെ കരച്ചിൽ കേട്ടു. വല്ല ചെന്നായ്ക്കളും അവന്റെ അടുത്തേക്ക് വന്നു കാണുമോയെന്ന വേവലാതിയിൽ എന്റെ പിഞ്ചോമനയുടെ അടുത്തേക്ക് ഓടിയപ്പോ ഞാൻ താങ്കളെ കണ്ടില്ല ക്ഷമിക്കണം!!

ഇനി ഇങ്ങനെ ആവർത്തിക്കരുതെന്നൊരു താക്കീത് കൊടുത്തു സൂഫി.

ആ സ്ത്രീ ചോദിച്ചു ;നിങ്ങളെന്ത് ചെയ്യുകയായിരുന്നു?

ഞാൻ നിസ്കരിക്കുകയായിരുന്നു.. എന്റെ നാഥനിൽ ലയിച്ചങ്ങനെ...

ആ സ്ത്രീ വീണ്ടും ചോദിച്ചു; നാഥനിൽ ലയിച്ചു പോയ താങ്കളെങ്ങനെയാണു ഒരു ജീവൻ ഇതിലെ കടന്നു പോയതറിഞ്ഞത്?

സൂഫിക്ക് മറുപടിയുണ്ടായിരുന്നില്ല.

NB:സൂഫിസം പഠിക്കാനെളുപ്പമാണ്. (ദൈവിക പ്രണയം) എഴുതാനും സാധിക്കും.. കൈ കഴയ്ക്കുവോളം. പക്ഷെ ഒരു സൂഫി ആയിത്തീരൽ... അത് നിയോഗമാണ്. കർമ ഫലമാണ്.

"സന്തോഷത്തിലേക്കൊരു വഴിയുമില്ല. സന്തോഷമാണ് വഴി."


സന്തോഷം തേടി നടന്ന ഒരു ചെറുപ്പക്കാരൻ, ഒരു രാത്രി വൃദ്ധനായ ഒരു ഫകീറിന്റെ വാതിലിൽ മുട്ടിയത്രേ. അദ്ദേഹം വാതിൽ തുറന്നുകൊണ്ടു ചോദിച്ചു, "എന്ത് വേണം?" ആ ചെറുപ്പക്കാരൻ ഫകീറിന്റെ കാൽക്കൽ വീണു പ്രണാമമർപ്പിച്ചുകൊണ്ടു പറഞ്ഞു, "എന്താണ് സന്തോഷം? എന്താണ് സന്തോഷം?"

ആ വൃദ്ധൻ അകത്തു നിന്നും ഏതോ ഒരു പഴത്തിന്റെ രണ്ടു കഷ്ണങ്ങൾ എടുത്തു കൊണ്ടു വന്നു. എന്നിട്ടു പറഞ്ഞു, "നോക്കൂ, ഇവ മാന്ത്രികമായ രണ്ടു പഴ കഷ്ണങ്ങളാണ്. ഇതിൽ ആദ്യത്തെ കഷ്ണം കഴിച്ചാൽ നിങ്ങൾക്ക് സന്തോഷമെന്തെന്നു മനസിലാവും. രണ്ടാമത്തെ പഴ കഷ്ണം കഴിച്ചാൽ നിങ്ങൾ സന്തോഷവാനാകും. വേഗം പറയൂ, നിങ്ങൾക്കിതിലേതു വേണം? ഒന്നോർക്കുക, ഏതെങ്കിലുമൊന്ന് മാത്രമേ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയൂ. മാത്രവുമല്ല ഒരെണ്ണം കഴിച്ചു കഴിയുമ്പോഴേക്കും അടുത്തത് അപ്രത്യക്ഷമായിരിക്കും."

ആ ചെറുപ്പക്കാരൻ ഒരു നിമിഷം ശങ്കിച്ചു. ഫകീർ പറഞ്ഞു, "ഓർക്കുക, രണ്ടാമത്തെ പഴ കഷ്ണം കഴിച്ചാൽ സന്തോഷമെന്താണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. നിങ്ങളുടെ ഇഷ്ടം."

കുറച്ചു നേരം ആലോചിച്ചതിനു ശേഷം ചെറുപ്പക്കാരൻ പറഞ്ഞു, "ആദ്യം ഞാൻ മനസിലാക്കാനാഗ്രഹിക്കുന്നു, എന്താണ് സന്തോഷമെന്ന്. എന്തെന്നാൽ അതിനെ പറ്റിയറിയാതെ എങ്ങനെയാണ് സന്തോഷം കണ്ടെത്താനാവുക?"

വൃദ്ധനായ ആ ഫകീർ ഉറക്കെ ചിരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു, "എനിക്ക് കാണാൻ കഴിയുന്നുണ്ട് എന്തുകൊണ്ടാണ് നിന്റെ അന്വേഷണമിത്രയ്ക്കും നീണ്ടു പോകുന്നതെന്ന്. നീയീ വഴിക്കു പോവുകയാണെങ്കിലൊരിക്കലും സന്തോഷം കണ്ടെത്താൻ പോകുന്നില്ല. വർഷങ്ങളോളമല്ല, അനേകം ജന്മങ്ങൾ തിരഞ്ഞാലും നീ സന്തോഷം കണ്ടെത്താൻ പോകുന്നില്ല. എന്തു കൊണ്ടെന്നാൽ സന്തോഷത്തെ പറ്റി അറിവു നേടലും സന്തോഷവാനാവലും ഒന്നല്ല. രണ്ടും പരസ്പര വിരുദ്ധമായ സംഗതികളാണ്. എന്നു മാത്രമല്ല, അത് കഷ്ടപ്പാടും കൂടിയാണ്. സന്തോഷത്തെ പറ്റി അറിയുകയും സന്തോഷവാനാവാതിരിക്കുകയുമെന്നത് കഷ്ടപ്പാടാണ്. ഈ കാരണം കൊണ്ടു തന്നെ മനുഷ്യൻ മരങ്ങളെക്കാളും ചെടികളെക്കാളും പക്ഷിമൃഗാദികളേക്കാളുമെല്ലാം കൂടുതൽ കഷ്ടപ്പാടനുഭവിക്കുന്നവനാണ്. എന്നാൽ അറിയാതിരിക്കലുമല്ല സന്തോഷം. അത് കഷ്ടപ്പാടിനെ അറിയാതിരിക്കൽ മാത്രമാണ്. സന്തോഷം കണ്ടെത്തുന്നത് നിങ്ങൾ അറിവിനെയും അജ്ഞതയെയും മറികടക്കുമ്പോഴാണ്. അജ്ഞതയെന്നത് കഷ്ടപ്പാടിനെ അറിയാതിരിക്കലാണ്. അറിവെന്നത് അതേപറ്റി ബോധവാനാവലും. സന്തോഷമെന്നത് അറിവിൽ നിന്നും അജ്ഞതയിൽ നിന്നും സ്വതന്ത്രമായിരിക്കലാണ്."

"അറിവിനെയും അജ്ഞതയെയും മറികടക്കുകയെന്നാൽ മനസിൽ നിന്നും സ്വതന്ത്രമാവുകയെന്നാണർത്ഥം. മനസിൽ നിന്നും സ്വതന്ത്രമാവുമ്പോൾ നാം നമ്മുടെ ആത്മ സത്തയിലേക്കു തിരികെ വരുന്നു. അതു തന്നെയാണ് ആനന്ദം. അതു തന്നെയാണ് സ്വാതന്ത്ര്യം. അതു തന്നെയാണ് ദൈവികത."

'ചുറ്റിപ്പറ്റിയുള്ള' കാര്യങ്ങളറിയാൻ വേണ്ടിയുള്ളെരുപകരണമാണ് മനസ്. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതിനു ശേഷം നമ്മുടെ അപേക്ഷകൾ വാങ്ങി വയ്ക്കുകയും അകത്തേക്ക് കടത്തി വിടാതെ സമാധാനിപ്പിച്ചു കൊണ്ടു നമ്മെ തിരികെ അയക്കുകയും ചെയ്യുന്ന ഒരു സെക്യൂരിറ്റി ജീവനെക്കാരനെ പോലെയാണത് പ്രവർത്തിക്കുന്നത്. നമ്മുടെ അപേക്ഷകൾ അതിനപ്പുറമെത്താൻ പോകുന്നില്ല. പക്ഷേ അറിവുകൾ നമ്മിൽ വ്യാജമായൊരു സമാധാനം സൃഷ്ടിക്കുന്നു. അത് സന്തോഷത്തെ പറ്റിയാണെങ്കിൽ സന്തോഷമായെന്നൊരു പ്രതീതി ജനിപ്പിക്കുന്നു. യഥാർത്ഥത്തിൽ ദുഃഖമില്ലെങ്കിലും ദുഃഖിതനാണെന്ന പ്രതീതി ജനിപ്പിക്കുന്നു.

മനസിൽ (mind) നിന്നും സ്വതന്ത്രമാവുകയെന്നാൽ ഏറെ കഷ്ടപ്പെട്ട് ഏതെങ്കിലും കഠിന സാധനകളോ കർക്കശമായ വ്യായാമ മുറകളോ തപശ്ചര്യകളോ അഭ്യസിച്ച് അതിനെ കീഴടക്കുകയെന്നല്ല. മനസിന്റെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ് അതിനോടുള്ള ഏറ്റുമുട്ടലുകളാണ്. മനസിൽ നിന്നും സ്വതന്ത്രമാവുകയെന്നാൽ മനസിനെ തീരെ 'മൈൻഡ്' ചെയ്യാതിരിക്കുകയെന്ന് മാത്രമാണ്. മനസിനെ 'മൈൻഡ്' ചെയ്യാതിരിക്കുമ്പോൾ മാത്രമെ മനസെന്ന മെക്കാനിസത്തിന് (MIND) നേരെ ചൊവ്വേ പ്രവർത്തിക്കാനാവുകയുള്ളൂ. അത് വേണ്ട വിധം പ്രവർത്തിക്കുന്നതിനെയാണ് MINDFULLNESS എന്ന് പറഞ്ഞു പോരുന്നത്.

നമ്മുടെ ജീവിതത്തിലെ എത്ര നിസാരമെന്നു തോന്നുന്ന ഒരു പ്രവൃത്തി പോലും സന്തോഷത്തെ കൊണ്ടു വരാൻ പ്രാപ്തമാണ്. ഉദാഹരണത്തിന് രാവിലെ എണീറ്റ് ബ്രഷ് ചെയ്യുന്ന ഒരു പ്രവൃത്തി തന്നെയെടുക്കുക. മനസിന്റെ ധാരാളം നൂലാമാലകളിൽ നിന്നുകൊണ്ട് നമുക്ക് ബ്രഷ് ചെയ്യാം. വർഷങ്ങളായി ചെയ്തു പോരുന്നൊരു ശീലത്തിന്റെ ഭാഗമായി മാത്രം. ആ ശീലത്തെ ഖണ്ഡിക്കാനുള്ള ശക്തിയില്ലാത്തതിന്റെ പേരിൽ ഒരാൾ ബ്രഷ് ചെയ്യുന്നു. ഇനി അതുമല്ലെങ്കിൽ വായ നാറ്റത്തെ പ്രതി മറ്റുള്ളവരെന്ത് വിചാരിച്ചേക്കാമെന്നാലോചിച്ചു കൊണ്ടൊരാൾക്ക് ബ്രഷ് ചെയ്യാൻ തീരുമാനമെടുക്കാം. ഇതെല്ലാം മനസിന്റെ സ്വാധീനത്തിൽ പെട്ടു കൊണ്ടുള്ള തീരുമാനങ്ങളാണ്. ഇനി മനസിന് അധീനപ്പെട്ടു കൊണ്ട് മറ്റൊരു തീരുമാനവുമെടുക്കാവുന്നതാണ്. ബ്രഷ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കാം. പൊതുവെ നാമിതിനെ മടിയെന്നറിഞ്ഞു പോരുന്നു. കൊച്ചു കുട്ടികളിലും മറ്റും മനസിന്റെയീ പ്രവണതയാണ് കൂടുതൽ കണ്ടു പോരുന്നത്. എന്നാൽ ഇതൊന്നുമല്ലാതെ ആ പ്രവൃത്തിയുടെ ആവശ്യകതയും പ്രാധാന്യവും അറിയുന്നതിന്റെ ഭാഗമായി തന്റെ പല്ലുകളും വായും വൃത്തിയായി സൂക്ഷിക്കുന്നതിനായി ആ പ്രവൃത്തിയിലൊരാൾക്ക് സ്നേഹപൂർവ്വം പങ്കെടുക്കാം. യാതൊരു ധൃതിയും കൂടാതെ. യാതൊരു അലസതയും കൂടാതെ. മറ്റു യാതൊരു വിചാരവും കൂടാതെ. അപ്പോഴാണ് സന്തോഷമെന്ന അനുഭവം നിശബ്ദമായി, യാതൊരു കോലാഹങ്ങളുമില്ലാതെ നമ്മെ പൊതിയാൻ തുടങ്ങുന്നത്. ഇത് ചെറുതെന്നോ വലുതെന്നോ ഭേദമില്ലാതെ ഏതൊരു പ്രവൃത്തിയിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. ഒരൊറ്റ കാര്യമെ ഉറപ്പിക്കേണ്ടതുള്ളൂ: ആ പ്രവൃത്തി ചെയ്യേണമോ വേണ്ടയോയെന്ന് നിശ്ചയിക്കുന്നത് മനസായിരിക്കരുത്. മുഴുവൻ ഉത്തരവാദിത്തവും നമ്മിലായിരിക്കണം. അങ്ങനെയുള്ള ഏതൊരു പ്രവൃത്തിയിലേർപ്പെടുമ്പോഴും മനസിൽ നിന്നുമൊരകലം വ്യക്തമായറിയാൻ തുടങ്ങും. പിന്നീട് മനസിന്റെ സ്വരത്തെയും തന്റെ തീരുമാനത്തെയും തിരിച്ചറിയാൻ വിഷമമുണ്ടാവില്ല.

മനസിനെ മറികടന്നു കൊണ്ട് സന്തോഷത്തെ അനുഭവിക്കുന്നൊരാളിൽ 'എങ്ങനെ?' എന്ന ചോദ്യമുദിക്കുന്നില്ല. അതിനർത്ഥം മുൻപെപ്പോഴെങ്കിലുമയാളിൽ അത്തരമൊരു ചോദ്യമുണ്ടായിട്ടുണ്ടെങ്കിലിപ്പോൾ അതിനുത്തരം ലഭിച്ചിരിക്കുന്നുവെന്നല്ല. ആ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലാതായിരിക്കുന്നു. കുറേ കൂടി കൃത്യമായി പറഞ്ഞാൽ സന്തോഷമായിരിക്കുന്നവനോർക്കുന്നു പോലുമില്ല താൻ സന്തോഷമായിരിക്കുന്നുവെന്ന്. സന്തോഷത്തെ പറ്റി ചികഞ്ഞു കൊണ്ടിരിക്കുന്നവനെല്ലായ്പ്പോഴും 'എങ്ങനെ?' എന്ന് ആരാഞ്ഞു കൊണ്ടിരിക്കുന്നു.

ഏതാണ് സന്തോഷത്തിലേക്കുള്ള വഴിയെന്നൊരാൾ ചോദിച്ചപ്പോൾ ഓഷോ പറഞ്ഞ ഉത്തരം ഒരു വല്ലാത്ത ഉൾക്കാഴ്ച സമ്മാനിക്കുന്നുണ്ട്. ഓഷോ പറഞ്ഞത് ഇങ്ങനെയായിരുന്നു, "സന്തോഷത്തിലേക്കൊരു വഴിയുമില്ല. സന്തോഷമാണ് വഴി." (There is no way to happiness. Happiness is the way).

മരണത്തിൽ നിന്നും മരണമില്ലായ്മയിലേക്ക്


പ്രശസ്തനായൊരു ചിത്രകാരനും ഉന്നതനായൊരു പണ്ഡിതനുമായൊരു ഡോക്ടർ ഒരു ഗ്രാമത്തിൽ താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ഗ്രാമത്തിലെ വൃദ്ധനായ പോസ്റ്റുമാസ്റ്റർ ഈ ഡോക്ടറെക്കുറിച്ച് ജിജ്ഞാസുവായിത്തീർന്നു. ഏതു തരത്തിലുള്ള ഡോക്ടറാണിയാളെന്നറിയാൻ ആ മനുഷ്യനാഗ്രഹിച്ചു.

ഒരു ദിവസം അയാൾ ഡോക്ടറോട് ചോദിച്ചു, "സാർ, താങ്കളെക്കുറിച്ചെനിക്കൊരു കാര്യമറിയണമെന്നുണ്ട്. ഏതു തരത്തിലുള്ള ഡോക്ടറാണ് നിങ്ങൾ?" ആ മനുഷ്യൻ പറഞ്ഞു, "ഞാൻ തത്വ ചിന്തയുടെ ഡോക്ടറാണ്." വൃദ്ധനായ ആ മനുഷ്യൻ അതിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല. അയാളാകെ ആശയക്കുഴപ്പത്തിലായി. അയാൾ ചോദിച്ചു, "ഇത്തരമൊരു രോഗാവസ്ഥയെക്കുറിച്ചിവിടെ ഞാനൊരിക്കലും കേട്ടിട്ടില്ലല്ലോ."

ഇത് കേട്ട് ചിരിക്കാതിരിക്കുക. കാരണം വൃദ്ധനായ ആ പോസ്റ്റുമാസ്റ്റർ പറഞ്ഞത് ഒരു തരത്തിൽ ശരിയായിരുന്നു - തത്വ ചിന്തയെന്നതൊരു തരം രോഗമാണ്. തീർച്ചയായും തത്വ ചിന്തയുടെ ഡോക്ടർമാർ ഡോക്ടർമാരല്ല. നേരെ മറിച്ച് അവരൊരു രോഗത്തിന്റെ വളരെ നല്ല ഇരകളാണ്.

തത്വ ചിന്തയെന്നതൊരു പ്രത്യേക രോഗമല്ല. അതിനാൽ നിങ്ങൾക്കതിനെക്കുറിച്ച് മറ്റു രോഗങ്ങളുടെ ഭാഷയിൽ ചിന്തിക്കാൻ കഴിയില്ല. അത് മനുഷ്യനോടൊപ്പം തന്നെ ജന്മമെടുത്തതാണ്. അതിന് മനുഷ്യരാശിയുടെ/മനുഷ്യ മനസിന്റെയത്രയും തന്നെ പ്രായമുണ്ട്. ഓരോരോ വ്യക്തിയുമേറെക്കുറെ അതിന്റെ ഇരകളാണ്. എന്തുകൊണ്ടെന്നാൽ ചിന്ത ഒരുവനെ ഒരിടത്തും കൊണ്ടെത്തിക്കുന്നില്ല. അല്ലെങ്കിൽ അത് നിങ്ങളെ വൃത്തങ്ങളിലേക്ക്.. വിഷമ വൃത്തങ്ങളിലേക്ക് നയിക്കുന്നു. നിങ്ങൾക്ക് വളരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. എന്നാൽ നിങ്ങളൊരിടത്തുമെത്തിച്ചേരില്ല.

ഇത് വളരെ ആഴത്തിൽ മനസിലാക്കപ്പെടേണ്ടതാണ്. കാരണം നിങ്ങൾക്കിത് മനസിലാക്കാനും അനുഭവിക്കുവാനും കഴിയില്ലെങ്കിലപ്പോൾ നിങ്ങൾക്ക് ധ്യാനത്തിലേക്കൊരു ചാട്ടമെടുക്കാൻ കഴിയില്ല. ധ്യാനമെന്നാൽ തത്വ ചിന്തയുടെ നേരെ എതിരായൊരു സമീപനമാണ്. തത്വ ചിന്തയെന്നാൽ ചിന്തയാണ്. ധ്യാനമെന്നാൽ യാതൊരു ചിന്തയുമില്ലാത്തൊരവസ്ഥയാണ്. അവ നേർ വിപരീതങ്ങളാണ്.

ഇത് മനുഷ്യ സഹജം മാത്രമാണ്. ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കലും അവയ്ക്കുത്തരം കണ്ടെത്താൻ ശ്രമിക്കലും - ഇത് മനുഷ്യ സഹജം മാത്രമാണ്. എന്നാൽ തത്വ ചിന്ത യാതൊരുത്തരങ്ങളിലുമെത്തിച്ചേരുന്നില്ല. ശാസ്ത്രം ചില ഉത്തരങ്ങളിലെത്തിച്ചേരുന്നു. മതം ചില ഉത്തരങ്ങളിലെത്തിച്ചേരുന്നു. എന്നാൽ തത്വ ചിന്ത യാതൊരുത്തരങ്ങളിലുമെത്തിച്ചേരുന്നില്ല. തത്വ ചിന്തയിലൂടെയെത്തിച്ചേരുന്നുവെന്നു തോന്നിപ്പിക്കുന്ന എല്ലാ ഉത്തരങ്ങളും കപടമായവയാണ്. അവയിലേക്കാഴത്തിൽ കടന്നു ചെല്ലുകയാണെങ്കിൽ നിങ്ങളവിടെ കണ്ടെത്തുന്നത് കൂടുതൽ ചോദ്യങ്ങളെയായിരിക്കും. അല്ലാതെ നിങ്ങളവിടെ മറ്റൊന്നും കണ്ടെത്തുകയില്ല. ഓരോ ചോദ്യവും നിങ്ങളെ കൂടുതൽ ചോദ്യങ്ങളിലേക്ക് നയിക്കും - ഇത് തുടർന്നു കൊണ്ടേയിരിക്കും.

ശാസ്ത്രം ചില ഉത്തരങ്ങളിലേക്ക് വന്നെത്തും. എന്തുകൊണ്ടെന്നാൽ ശാസ്ത്രം ആധാരമാക്കുന്നത് ചിന്തകളെയല്ല. മറിച്ച് പരീക്ഷണങ്ങളെയാണ്. ചിന്ത ഒരു സഹായമെന്ന നിലയിൽ മാത്രമാണുപയോഗിക്കുന്നത്. എന്നാൽ അടിസ്ഥാനം പരീക്ഷണമാണ്. അതുകൊണ്ടാണ് ശാസ്ത്രത്തിന് ചില ഉത്തരങ്ങളെ നൽകാൻ കഴിയുന്നത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാ തത്വ ചിന്തകരും എത്രയോ നൂറ്റാണ്ടുകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നാലൊരൊറ്റയുത്തരം പോലും.. ഒരൊറ്റ നിർണയം പോലുമവർക്ക് നേടിയെടുക്കാനായിട്ടില്ല. അത് നേടിയെടുക്കാൻ കഴിയില്ല. ചിന്തയുടെ സ്വഭാവം തന്നെ അത്തരത്തിലാണ്. എന്നാൽ നിങ്ങൾ ചിന്തയെ പരീക്ഷണത്തിനുള്ളൊരു സഹായമെന്ന നിലയിലുപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ചിലത് നേടിയെടുക്കാൻ കഴിയും. അതുകൊണ്ടാണ് ശാസ്ത്രം ചില ഉത്തരങ്ങളിലേക്ക് വന്നെത്തുന്നത്.

അതുപോലെ മതവും ചില ഉത്തരങ്ങളിലേക്ക് വന്നെത്തുന്നു. എന്തുകൊണ്ടെന്നാൽ യഥാർത്ഥത്തിൽ മതവുമൊരു പരീക്ഷണം തന്നെയാണ്. ശാസ്ത്രം വസ്തുക്കളുമായി പരീക്ഷണത്തിലേർപ്പെടുന്നു. മതം വ്യക്തിയുമായി പരീക്ഷണത്തിലേർപ്പെടുന്നു. എന്നാൽ രണ്ടും പരീക്ഷണങ്ങൾ നടത്തലാണ്. രണ്ടും പരീക്ഷണത്തെ ആശ്രയിക്കുന്നു. ഇവയ്ക്ക് രണ്ടിനുമിടയിലാണ് തത്വ ചിന്ത നിലനിൽക്കുന്നത്. അത് ശുദ്ധമായ ചിന്ത മാത്രമാണ്. യാതൊരു പരീക്ഷണവുമില്ലാത്ത അമൂർത്തമായ ചിന്ത മാത്രമാണ്. നിങ്ങൾക്കത് തുടർന്നു കൊണ്ടേയിരിക്കാൻ കഴിയും. നിങ്ങൾക്ക് മുന്നോട്ട് പോയിക്കൊണ്ടിരിക്കാൻ കഴിയും. എന്നാലതിലൂടെ നിങ്ങളൊരിടത്തും ചെന്നെത്തില്ല. അമൂർത്തമായ ചിന്തയും സാങ്കൽപികമായ ചിന്തയും അനന്തമായി ചിന്തിച്ചു കൊണ്ടിരിക്കലാണ്. നിങ്ങൾക്കതാസ്വദിക്കാൻ കഴിയും. നിങ്ങൾക്കാ സഞ്ചാരത്തെ ആസ്വദിക്കാൻ കഴിയും. എന്നാലവിടെ യാതൊരു ലക്ഷ്യവുമില്ല.

ഒരു തരത്തിൽ മതവും ശാസ്ത്രവും ഒരേ പോലെയാണ്. രണ്ടും പരീക്ഷണത്തിൽ വിശ്വസിക്കുന്നു. മതപരമായ പരീക്ഷണം സ്വാഭാവികമായും ശാസ്ത്രീയമായ പരീക്ഷണത്തേക്കാൾ കൂടുതലാഴത്തിലുള്ളതാണ്. കാരണം ശാസ്ത്രത്തിൽ ആ പരീക്ഷണം നടത്തുന്നവൻ സ്വയമതിലുൾപ്പെട്ടിട്ടില്ല. അയാൾ മറ്റു വസ്തുക്കളോടൊപ്പം.. മറ്റുപകരണങ്ങളോടൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അയാൾ ആ പരീക്ഷണത്തിന് പുറത്താണ് നിലനിൽക്കുന്നത്. അയാൾ ഒഴിഞ്ഞു മാറി നിൽക്കുന്നു. മതം കൂടുതലാഴത്തിലുള്ളൊരു ശാസ്ത്രമാണ്. കാരണം ആ പരീക്ഷണം നടത്താൻ സ്വയം ആ പരീക്ഷണമായിത്തീരുന്നു. അയാളിൽ നിന്ന് വിഭിന്നമായി യാതൊരുപകരണവുമവിടെയില്ല. അയാൾ രണ്ടുമാണ്. തന്റെ മാർഗവും ലക്ഷ്യവും ഉപകരണങ്ങളുമെല്ലാം തന്നെ അയാളാണ്. അയാൾക്ക് തന്നിൽ തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

അത് വളരെ ക്ലേശകരമാണ്. കാരണം നിങ്ങളതിലുൾപ്പെട്ടിരിക്കുന്നതിനാൽ ആ പരീക്ഷണം ഒരനുഭവമായിത്തീരും. ശാസ്ത്രത്തിലൊരു പരീക്ഷണം പരീക്ഷണമായി തന്നെ നിലനിൽക്കും. ശാസ്ത്രജ്ഞൻ അതിനാൽ സ്പർശിക്കപ്പെടുകയില്ല. അതിനാൽ പരിവർത്തിതനാക്കപ്പെടുകയില്ല. ശാസ്ത്രജ്ഞൻ അതേ പോലെ തന്നെ നിലനിൽക്കും. എന്നാൽ മതത്തിൽ പരീക്ഷണത്തിലൂടെ കടന്നു പോകുമ്പോൾ നിങ്ങൾ തീർത്തും വ്യത്യസ്തനായൊരു വ്യക്തിയായിത്തീരും. നിങ്ങൾക്ക് പഴയപടി നിലനിൽക്കുവാൻ കഴിയുകയില്ല. നിങ്ങൾക്ക് മാറ്റം സംഭവിക്കുമെന്ന് തീർച്ചയാണ്. അതുകൊണ്ടാണ് മതപരമായ പരീക്ഷണം അനുഭവമായിത്തീരുന്നത്.

(മരണത്തിൽ നിന്നും മരണമില്ലായ്മയിലേക്ക് ).......... എന്ന പുസ്തകത്തിൽ നിന്നും............ ഓഷോ................. ഓഷോ.............. ഓഷോ.............. ഓഷോ.............

സമൂഹത്തിന്റെ സ്ഥാപിത താത്പര്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും


സമൂഹത്തിന്റെ സ്ഥാപിത താത്പര്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും

മനുഷ്യർ അവരായിരിക്കുന്നതിൽ തൃപ്തിയനുഭവിക്കാത്തവരാണ്. എന്തുകൊണ്ടാണൊരു ലാളിത്യമാർന്ന മനുഷ്യ ജീവിയായിരിക്കുന്നതിനു പകരം അധികാരത്തിനും അന്തസിനും പിന്നാലെ പോകാനാളുകൾ നിർബന്ധിക്കപ്പെടുന്നത്?

ഇതിന് 2 വശങ്ങളുണ്ട്. 2 ഉം മനസിലാക്കേണ്ടതുണ്ട്.

ആദ്യം നമ്മളൊരിക്കലും നമ്മളെ പോലെ മാതാപിതാക്കളെയും അദ്ധ്യാപകരെയും അയൽവാസികളെയും സമൂഹത്തെയും സ്വീകരിക്കരുത്. എല്ലാവരും നമ്മെ നന്നാക്കാനും ഭേദപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. എല്ലാവരും ചൂണ്ടി കാണിക്കുന്നത് ഏത് മനുഷ്യരും ഒളിച്ചു വയ്ക്കാനാഗ്രഹിക്കുന്ന വൈകല്യങ്ങളും തെറ്റുകുറ്റങ്ങളും ദൗർബല്യങ്ങളുമാണ്. ആരും നമ്മുടെ സൗന്ദര്യത്തെയൊ ബുദ്ധിയെയൊ ആഡംബരത്തെയൊ ഊന്നി പറയുന്നില്ല.

ജീവിക്കുകയെന്നതൊരു തരത്തിൽ അനുഗ്രഹമാണ്. പക്ഷെ ആരും നമ്മോടതിന് നന്ദി പറയില്ല. നമ്മൾ 'ആയിരിക്കുന്നതിനെ' ഒരിക്കലുമംഗീകരിക്കില്ല. നമ്മൾ ബഹുമാന്യനാണെങ്കിൽ, ശേഷിമാനാണെങ്കിൽ, ധനികനാണെങ്കിൽ, ബുദ്ധിമാനാണെങ്കിൽ, പ്രശസ്തനാണെങ്കിൽ മാത്രം അംഗീകരിക്കപ്പെടും.

എല്ലാ ശിശുക്കളും ജനിക്കുന്നത് വളരാനും വളർന്ന് സ്നേഹത്തോടെ, അനുകമ്പയോടെ, മൗനത്തോടെ ഒരു നിറഞ്ഞ മനുഷ്യ ജീവിയാകാനാണ്. അവൻ അവനെ ആഘോഷിക്കുന്നവനായി തീരുന്നു. അവിടെ മത്സരത്തിന്റെയൊ താരതമ്യത്തിന്റെയൊ പ്രശ്നമില്ല.

നമ്മുടെ വളരാനുള്ള വ്യഗ്രഗതയെ, വികസിക്കാനുള്ള ഇച്ഛയെ സമൂഹത്തിന്റെ സ്ഥാപിത താത്പര്യങ്ങൾ സമർത്ഥമായുപയോഗിക്കുന്നു. കാരണം ആദ്യമേയുള്ള പരുവപ്പെടുത്തൽ നമ്മളെ വഴി തെറ്റിക്കുന്നു. അവരതിനെ വഴി തിരിച്ചു വിടുന്നു. ഇതിനൊക്കെ ധാരാളം പണമാവശ്യമാണെന്ന ബോധം സമൂഹം നമ്മുടെ മനസിൽ കടത്തി വിടുന്നതിനാൽ നാമും അങ്ങനെ ചിന്തിക്കുന്നു.

ഓഷോ


ഓഷോ: ഒരു കുട്ടി തന്റെ ലൈംഗികാവയവുമായി കളിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എല്ലാവരും അവന്റെ നേരെ ചാടി വീഴുന്നു.

"നിർത്തൂ, അതിനി ചെയ്യരുത്." അവൻ ഒന്നും തന്നെ ചെയ്യുകയല്ല - അവൻ തന്റെ ശരീരം ആസ്വദിക്കുക മാത്രമാണ്. സ്വാഭാവികമായും ലൈംഗികാവയങ്ങളാണ് ഏറ്റവും സൂക്ഷ്മമായതും ഏറ്റവും സജൈവമായതും ഏറ്റവും സന്തോഷം നൽകുന്നതുമായ ശാരീരികാവയവങ്ങൾ. പെട്ടന്ന് കുട്ടിയുടെയുള്ളിൽ എന്തോ മുറിഞ്ഞതു പോലെ അവൻ ഭയപ്പെട്ടവനായി മാറുന്നു. അവന്റെ ഊർജ്ജത്തിലെവിടെയോ തടസം നേരിട്ടിരുന്നു. ഇനി മുതൽ എപ്പോഴെല്ലാം അവന് സന്തോഷമനുഭവപ്പെടുന്നുവോ അതോടൊപ്പം തന്നെ അവന് കുറ്റബോധവും അനുഭവപ്പെടാൻ തുടങ്ങും. ഇപ്പോൾ അവനുള്ളിലേക്ക് കുറ്റബോധം കുത്തി നിറയ്ക്കപ്പെട്ടു കഴിഞ്ഞു. എപ്പോഴെല്ലാം കുറ്റബോധമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം താനൊരു പാപിയാണെന്ന്.. താനെന്തോ തെറ്റായത് ചെയ്യുകയാണെന്ന് അവന് തോന്നും.

ആയിരക്കണക്കിന് സന്യാസിമാരുമായി ബന്ധപ്പെട്ടതിൽ നിന്നും എന്റെ നിരീക്ഷണമിതാണ് : എപ്പോഴെല്ലാം അവർ സന്തോഷമുള്ളരാകുന്നുവോ ഉടനെ അവർക്ക് കുറ്റബോധമനുഭവപ്പെടാൻ തുടങ്ങും. അവർ തങ്ങളുടെ മാതാപിതാക്കൾ അടുത്തു തന്നെ നിൽക്കുന്നുണ്ടെങ്കിൽ അവരുടെ നേരെ നോക്കാൻ തുടങ്ങും. ഉടനെ അവരിത് കേൾക്കും, "നിർത്തൂ! നീയെന്താണീ ചെയ്തു കൊണ്ടിരിക്കുന്നത്?" എന്നാൽ എപ്പോഴെല്ലാം അവർ ദുഃഖിതരാണോ അപ്പോഴവിടെ യാതൊരു പ്രശ്നവുമില്ല, എല്ലാം ശരിയാണ്. ദുഃഖം സ്വീകരിക്കപ്പെടുന്നു. ദുരിതങ്ങൾ സ്വീകരിക്കപ്പെടുന്നു - എന്നാൽ സന്തോഷം നിഷേധിക്കപ്പെടുന്നു.

ജീവിതത്തിന്റെ സന്തോഷങ്ങളെ അറിയുന്നതിൽ നിന്ന് കുട്ടികളെങ്ങനെയെങ്കിലും തടയപ്പെടും. അച്ഛനുമമ്മയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ച് കുട്ടികൾ അറിയുന്നുണ്ട്. അവർ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് പലപ്പോഴുമവരറിയുന്നുണ്ട് - എന്നാൽ അതിനെക്കുറിച്ചറിയുന്നതിന് അവരനുവദിക്കപ്പെടുന്നില്ല. അവിടെ നിൽക്കുന്നതിനു പോലും അവരനുവദിക്കപ്പെടുന്നില്ല. അത് സുന്ദരമാണ്. അത് വിനാശകരവും കൂടിയാണ്. കുട്ടികളതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. അച്ഛനുമമ്മയും രതി ക്രീഡയിലേർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ കുട്ടികൾ ചുറ്റും കളിച്ചു കൊണ്ടിരിക്കണം. അച്ഛനുമമ്മയുമത് ചെയ്യുന്നതിൽ അവർക്ക് സന്തോഷമനുഭവപ്പെടണം. പ്രേമമെന്നത് മനോഹരമായ പ്രതിഭാസമാണെന്ന് അവരറിയണം - അത് വിരൂപമായ ഒന്നല്ലായെന്ന്, സ്വകാര്യമാക്കി വയ്ക്കേണ്ട ഒന്നല്ലായെന്ന്, ഒളിച്ചു വയ്ക്കേണ്ടതോ രഹസ്യമായി സൂക്ഷിക്കേണ്ടതോ ആയ ഒന്നല്ലായെന്ന് അവരറിയണം. അതൊരു പാപമല്ല. അതൊരു സന്തോഷമാണ്.

തങ്ങളുടെ അച്ഛനുമമ്മയും തമ്മിൽ ലൈംഗിക കേളിയിലേർപ്പെടുന്നത് കുട്ടികൾക്ക് കാണാൻ കഴിയുമെങ്കിൽ ആയിരക്കണക്കിന് ലൈംഗിക രോഗങ്ങൾ ലോകത്തിൽ നിന്നും അപ്രത്യക്ഷമാകും. കാരണം അവരുടെ സന്തോഷം പുറത്തേക്ക് പൊന്തി വരും. തങ്ങളുടെ മാതാപിതാക്കളുടെ നേരെ അവർക്ക് ആദരവ് അനുഭവപ്പെടും. അത് ശരിയാണ്. ഒരു ദിവസം അവരും ലൈംഗിക കേളികളിലേർപ്പെടും. അതൊരു മഹത്തായ ആഘോഷമാണെന്ന് അവരറിയുകയും ചെയ്യും. പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു പോലെ അച്ഛനുമമ്മയും ലൈംഗിക വൃത്തികളിൽ മുഴുകിയിരിക്കുന്നത് അവർക്ക് കാണാൻ കഴിയുമെങ്കിൽ അവരിലത് അത്ഭുതകരമായ മാറ്റം സൃഷ്ടിക്കും.

രതി ക്രീഡ അത്രയ്ക്കുമാഘോഷപൂർവ്വം കൊണ്ടാടപ്പെടണം. അത്രയ്ക്കും മഹത്തായ ഭക്തിയോടെ.. അത്രയ്ക്കും ധാർമിക വിസ്മയ ഭാവത്തോടെ രതി അനുഷ്ഠിക്കപ്പെടണമെന്ന് തന്ത്ര പറയുന്നു. എന്തോ മഹത്തരമായതവിടെ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് കുട്ടികൾക്ക് തോന്നാൻ കഴിയണം. അപ്പോൾ അവരുടെ സന്തോഷം വളരും. മാത്രമല്ല അവരുടെ സന്തോഷത്തിലവിടെ കുറ്റബോധമുണ്ടായിരിക്കുകയുമില്ല. ഏറ്റവും മഹത്തായ ആനന്ദത്തിലെത്തിച്ചേരാൻ ഈ ലോകത്തിന് കഴിയും. എന്നാലിന്ന് ഈ ലോകം സന്തോഷമുള്ളതല്ല. ശരിക്കും സന്തോഷവാനായ ഒരു മനുഷ്യനെ ഇവിടെ കണ്ടുമുട്ടുന്നത് വളരെ വളരെ വിരളമായിട്ടാണ്. സന്തോഷവാനായ ഒരുവൻ മാത്രമെ സുബോധമുള്ളവനായിരിക്കുന്നുള്ളു. അസന്തുഷ്ടനായ ഒരുവൻ ബുദ്ധി ഭ്രമമുള്ളവനാണ്.

തന്ത്രയുടേത് വ്യത്യസ്തമായൊരു ദർശനമാണ്. തീർത്തും മൗലികമായി വ്യത്യസ്തമായൊരു ജീവിത വീക്ഷണമാണതിന്റേത്. നിങ്ങൾക്കൊരു തേനീച്ചയാകാൻ കഴിയും. സ്വാതന്ത്ര്യത്തിൽ നിങ്ങളൊരു തേനീച്ചയായിത്തീരും. ഒരടിമയാണെങ്കിൽ നിങ്ങളൊരു തവളയാണ്. സ്വതന്ത്രനാകുമ്പോൾ നിങ്ങളൊരു തേനീച്ചയാണ്.

സ്വാതന്ത്ര്യത്തിന്റെ സന്ദേശത്തിന് നേരെ കാതോർക്കുക. സ്വതന്ത്രനാവുന്നതിന് തയ്യാറെടുക്കുക. ബന്ധനം സൃഷ്ടിക്കുന്ന എന്തിനെയും കുറിച്ച് നിങ്ങൾ ജാഗരൂകനും അതീവ ശ്രദ്ധയുള്ളവനുമാകേണ്ടിയിരിക്കുന്നു.

2020, ജൂലൈ 7, ചൊവ്വാഴ്ച

ബോധോദയം സിദ്ധിച്ച മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയായിരിക്കും?


ബോധോദയം സിദ്ധിച്ച മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയായിരിക്കും?

ബോധോദയമുള്ളവൻ എന്നതുകൊണ്ടർത്ഥമാക്കുന്നത് ചോദ്യങ്ങളൊന്നും ബാക്കിയില്ലാത്തവൻ, എല്ലാം പരിഹരിക്കപ്പെട്ടവനെന്നാണ്. നേട്ടമോ വേദനയോ ആഹ്ലാദമോ മരണമോ എന്തു തന്നെ നടന്നാലും അവനെപ്പോഴും മൗനത്തിന്റെ വിതാനത്തിൽ തുടരുന്നവനാണ്. ശാന്തനും സംതൃപ്‌തനുമാണ്. ബോധോദയമുണ്ടായവനെന്നു പറഞ്ഞാൽ അയാൾ നിങ്ങൾക്കു കൂടി സാധ്യമായ.. എന്നാൽ നിങ്ങളൊരിക്കലും ശ്രമിച്ചു നോക്കാത്ത എന്തോ ഒന്നനുഭവിച്ചവനാണ്. നിറയെ പ്രകാശവും ആനന്ദവും നിർവൃതിയുമുള്ള ആളാണ്. ഒരു മദോത്മത്തനെപ്പോലെ ദിവ്യമായത് രുചിച്ചവൻ. അവന്റെ ജീവിതമൊരു ഗാനമാണ്. ഒരു നൃത്തമാണ്. ഒരു ആനന്ദോത്സവമാണ്. അവന്റെ സാന്നിദ്ധ്യമൊരനുഗ്രഹമാണ്.

അവനെയറിയണമെന്നുണ്ടെങ്കിൽ നിങ്ങളവന്റെ കൂടെയായിരിക്കണം. മാറി നിന്ന് നിരീക്ഷിക്കുന്നതായില്ല. അടുത്തു വരണം. അവനുമായി ദൃഢ മൈത്രിയിലാവണം. അവന്റെ സാർത്ഥവാഹക സംഘത്തിൽ ചേരണം. അവന്റെ കരം പിടിക്കണം. അവനെ തൊട്ടറിയണം. അവനെ നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാനനുവദിക്കണം. പുറത്തെന്തെങ്കിലും പ്രത്യേകതകൾ തിരയരുത്. ഒക്കെയും ആന്തരികമായ അനുഭവമാണ്.

എങ്കിലും ചില സൂചനകൾ തരാവുന്നതാണ്. ബോധോദയം സിദ്ധിച്ചവന്റെ സാമീപ്യത്തിലൊരു കാന്തിക ശക്തി അനുഭവപ്പെടും. അഗാധമായ ഒരാകർഷണം നിങ്ങൾക്കയാളോട് തോന്നും. വ്യക്തി പ്രഭാവത്തിന്റെ കേന്ദ്രമായി നിങ്ങളയാളെയറിയും. എന്നാലൊരു പേടി തോന്നി അടുത്തില്ലയെന്നു വരും. അടുത്തു ചെന്നാൽ തിരിച്ചു പോകാൻ പ്രയാസമായിരിക്കും. അത് സാഹസികമാണ്. ചൂതാട്ടക്കാർക്ക് മാത്രമേ കഴിയു. കച്ചവടക്കാർക്ക് പറഞ്ഞതല്ല.

ഓഷോ 'പുരുഷൻ'

ഓഷോ:


ഈ സംഘ മനസ് നശിപ്പിക്കാനും ഓരോ വ്യക്തിയെയും അവനവനിൽ സ്വതന്ത്ര്യനാക്കി തീർക്കാനുമാണ് എന്റെ ശ്രമങ്ങളൊക്കെയും. അപ്പോൾ പ്രശ്നങ്ങൾ സ്വയം പരിഹൃതമാകും. അപ്പോൾ നിങ്ങൾക്ക് നിങ്ങളാശിക്കുന്നതു പോലെ ജീവിക്കാം.

വ്യക്തിയെ അവന്റെ കലാപത്തിന്റെ പേരിൽ ബഹുമാനിക്കുന്ന കാലത്ത് മാത്രമേ മനുഷ്യ കുലം യഥാർത്ഥത്തിൽ പിറവിയെടുക്കുകയുള്ളു. മനുഷ്യകുലം ഇപ്പോഴും ജനിച്ചിട്ടില്ല. അതിപ്പോഴും ഗർഭസ്ഥമാണ്. മനുഷ്യ കുലമായി നിങ്ങൾ കാണുന്നതൊക്കെയും തട്ടിപ്പ് പ്രതിഭാസമാണ്. അവനവനായിരിക്കാനും സ്വന്തം രീതിയിൽ ജീവിക്കാനുമുള്ള സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നില്ലെങ്കിൽ ഈ തട്ടിപ്പ് തുടരും. വ്യക്തി മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടാനും പാടില്ല. അതവൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആരും ആരുടെ കാര്യത്തിലും ഇടപെടരുത്.

എന്നാൽ മുൻകാലങ്ങളിൽ എല്ലാവരും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുകയായിരുന്നു. സമൂഹവുമായി ബന്ധമില്ലാത്ത തികച്ചും സ്വകാര്യമായ കാര്യങ്ങളിൽ പോലും. ഉദാഹരണത്തിന് നിങ്ങൾ മറ്റൊരാളുമായി പ്രണയത്തിലാകുന്നു. അതിൽ സമൂഹത്തിനെന്താണ് കാര്യം? അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അത് അങ്ങാടിയിൽ വിചാരണ ചെയ്യപ്പെടേണ്ടുന്ന കാര്യമല്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് സമൂഹം അതിന്റെ എല്ലാ അനുസാരികളുമൊത്ത് നേരിട്ടോ അല്ലാതെയൊ അതിൽ ഇടപെടുന്നതാണ്. ആദ്യം പൊലീസ് കാർ. പിന്നെ കോടതി. അതു പോരാഞ്ഞു സമൂഹം സൃഷ്‌ടിച്ച സൂപ്പർ പൊലീസായ ദൈവം. ദൈവം നിങ്ങളെ സംരക്ഷിക്കുന്നവനാണുതാനും.

ദൈവത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപം അതാണ്. കുളിമുറിയിലേക്കും കിടപ്പറയുടെ സ്വകാര്യതയിലേക്കും താക്കോൽപഴുതിലൂടെ ഒളിഞ്ഞു നോക്കുന്ന ഒരു ഞരമ്പു രോഗി! ഇത് അത്യന്തം അശ്ലീലമാണ്. എന്തു തരം ദൈവമാണിത്? എല്ലാവരെയും പിന്തുടരുകയും അവരെ നിരീക്ഷിക്കുകയുമല്ലാതെ അവന് വേറെ പണിയൊന്നുമില്ലേ? ദൈവം ഒരു സൂപ്പർമോസ്റ്റ്‌ ഡിറ്റക്റ്റീവ് ആയിരിക്കണം!

മനുഷ്യ കുലത്തിന് ഒരു പുതിയ മണ്ണ് ആവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ മണ്ണ്. ബൊഹമിയനിസം ഒരു പ്രതികരണമായിരുന്നു. അനിവാര്യമായ പ്രതികരണം. എന്റെ ദർശനം വിജയിക്കുകയാണെങ്കിൽ പിന്നെ ബൊഹമിയൻ രീതി ഉണ്ടാവില്ല. കാരണം അപ്പോൾ എല്ലാവരുടെ കാര്യത്തിലും ഇടപെടുന്ന, എല്ലാവരിലും ആധിപത്യം പുലർത്തുന്ന സംഘ മനസ് ഉണ്ടാവില്ല. അപ്പോൾ ഓരോരുത്തരും തന്നിൽത്തന്നെ സംതൃപ്തരും വിശ്രാന്തരുമായിരിക്കും. ഒരാളും മറ്റൊരാളുടെ കാര്യത്തിൽ കൈകടത്തില്ല. എല്ലാവരും അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കും. അപ്പോൾ മാത്രമേ സർഗാത്മകത സാധ്യമാകൂ. സർഗാത്മകത വ്യക്തി സ്വാതന്ത്ര്യത്തിന്റെ സൗരഭ്യമാണ്.

ഇമേജ് എന്ന അഹങ്കാരം


ഓഷോ പറയുന്നു: ഒരു ഇന്ത്യൻ സുഹൃത്ത് എഴുതിയിരിക്കുന്നു:

'ഗുരോ, നേരമ്പോക്കുകൾക്കിടയിൽ അങ്ങ് പറയുന്നതൊക്കെ മനോഹരമാണ്, മതപരമാണ്, അദ്ധ്യാത്മികമാണ്. പക്ഷെ നേരമ്പോക്കുകൾ പൊതു ജനങ്ങളുടെ കണ്ണിലുള്ള അങ്ങയുടെ ഇമേജ് നശിപ്പിക്കുന്നു. അതെന്തായാലും ഈ നേരമ്പോക്കുകളുടെയല്ലാം ഉദ്ദേശ്യമെന്താണ്?'

അതു തന്നെയാണ് കൃത്യമായി പറഞ്ഞാൽ അതിന്റെ ഉദ്ദേശ്യം. ഇമേജിനെ നശിപ്പിക്കൽ. ഞാനൊരു വിശുദ്ധനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല - അതാണതിന്റെ കൃത്യമായ ഉദ്ദേശ്യം. മാത്രമല്ല ആളുകൾ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ഞാൻ ആകുലനല്ല. ഞാനൊരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയക്കാർ മാത്രമാണ് അങ്ങനെ ആകുലപ്പെടുന്നത്. നിരന്തരം ആകുലപ്പെടുന്നത്. തങ്ങളെക്കുറിച്ച് എന്താണ് ആളുകൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച്. കാരണം അവർക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കൈവശമാണ് വോട്ടുകൾ. ഞാനാരുടെയും വോട്ടിനെ ആശ്രയിച്ചല്ല നിൽക്കുന്നത്. ആരുടെയും അഭിപ്രായത്തെ ആശ്രയിച്ചല്ല നിൽക്കുന്നത്. ഞാൻ എന്തൊക്കെയാണോ അതൊക്കെ മാത്രമാണ്. ഞാനെന്തിന് എന്റെ ഇമേജിനെക്കുറിച്ച് വ്യാകുലപ്പെടണം.

ഇമേജിനെക്കുറിച്ചുള്ള ആകുലത തന്നെ അഹംബോധപരമാണ്. എന്നാൽ നിങ്ങളുടെ വിശുദ്ധന്മാർ അക്കാര്യത്തിൽ ആകുലരാണ്. എനിക്കറിയാം. എല്ലാത്തരം വിശുദ്ധന്മാരെയും - ഹിന്ദു, മുഹമ്മദീയ, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ മത വിശുദ്ധന്മാരെ - ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരെ എനിക്കറിയാം. അവർ നിങ്ങളുടെ രാഷ്ട്രീയക്കാരേക്കാൾ വളരെക്കൂടുതൽ രാഷ്‌ടീയപരമാണ്. കാരണം ഈ സങ്കൽപം തന്നെ രാഷ്ട്രീയപരമാണ്. ആളുകൾ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് : ബഹു മാന്യനായി നിലകൊള്ളണമെന്ന്. ബഹു മാന്യതയെന്നാൽ അഹംബോധത്തിനുള്ള പോഷണമല്ലാതെ മറ്റൊന്നുമല്ല.

ബഹു മാന്യനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നുകിൽ നിങ്ങളെന്നെ സ്നേഹിക്കുന്നു. അല്ലെങ്കിൽ നിങ്ങളെന്നെ സ്നേഹിക്കുന്നില്ല, ബഹുമാനം വെറുതെ അർത്ഥ ശൂന്യമാണ്. ബഹുമാനവും അതിനു വേണ്ടിയുള്ള ആഗ്രഹവും അഹംബോധപരമാണ്. അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർ ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ എന്നെ സ്നേഹിക്കും. ഞാൻ വിട്ടുവീഴ്ച്ച ചെയ്യാൻ പോകുന്നില്ല. ഞാൻ സമരസപ്പെടുത്താൻ പോകുന്നില്ല. എന്നാൽ ആ സമരസപ്പെടുത്തൽ എനിക്ക് വളരെ എളുപ്പത്തിൽ സൃഷ്ടിക്കാനാവും. എനിക്ക് ചില വാക്കുകൾ - ഫക്ക്, ഷിറ്റ് തുടങ്ങിയവ - ഉപയോഗിക്കാതിരിക്കാനാവും. അങ്ങനെ എനിക്കൊരു വിശുദ്ധനവാനാവും. അത് എത്രമാത്രം വില കുറഞ്ഞ പണിയാണെന്ന് നിങ്ങൾ കാണൂ. എന്നാൽ അത്തരം വില കുറഞ്ഞ വിശുദ്ധത്വത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ഞാനൊരു വിശുദ്ധനാണെങ്കിൽ അപ്പോൾ ഞാൻ പറയുന്നത് എന്തൊക്കെയായാലും അതൊക്കെ വിശുദ്ധിയാർന്നതായിരിക്കും. ഞാനൊരു വിശുദ്ധനല്ലെങ്കിൽ അപ്പോൾ ഗീതയും ഖുറാനും വേദങ്ങളും ഞാൻ ചൊല്ലിക്കൊണ്ടിരുന്നേക്കാം. എന്നാൽ ഞാനൊരു വിശുദ്ധനല്ല. അപ്പോൾ, ഞാനപ്പോൾ തത്ത മാത്രമായിരിക്കും.

ഞാൻ ദർപണങ്ങളിൽ ഒട്ടും തന്നെ തത്‌പരനല്ല. എനിക്കെന്റെ യഥാർത്ഥ മുഖത്തെ അറിയാം - മാത്രമല്ല യഥാർത്ഥ മുഖം ദർപണങ്ങളിലൂടെയല്ല അറിയുന്നത്. പൊതു ജനാഭിപ്രായം ഒരു ദർപണം മാത്രമാണ്.

ഇന്ത്യൻ സുഹൃത്ത് എന്റെ ഇമേജിനെക്കുറിച്ച് ആകുലപ്പെടുന്നുണ്ടായിരിക്കണം. അദ്ദേഹം പറയുന്നു, 'അങ്ങയുടെ ഇമേജിനെ തലകീഴാക്കുന്നു.' തല കീഴായിരിക്കുന്നതിൽ എന്താണ് തെറ്റ്? അതിനെയാണ് അവർ യോഗയിൽ ശീർഷാസനം എന്ന് വിളിക്കുന്നത് - ശിരസിൽ നിൽക്കൽ. എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാം, നിങ്ങൾ തല കീഴായാണ് നിൽക്കുന്നതെന്ന്. അതുകൊണ്ട് നിങ്ങളെന്നെ തല കീഴായി കാണുമ്പോൾ അതിനർത്ഥം ഞാനെന്റെ പാദങ്ങളിൽ നിൽക്കുന്നുവെന്നാണ്. നിങ്ങൾ തല കീഴായാണ് നിൽക്കുന്നതെന്നും.

ഓഷോ രജനീഷ്


* * * * * * * * * * * *

ഞാനൊരു ആത്മീയ നാടോടി ജിപ്സിയാണ്, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അലഞ്ഞു നടക്കുകയായിരുന്നു എന്റെ ജീവിതം. വംശങ്ങളോ, മതങ്ങളോ, രാഷ്ട്രങ്ങളോ, ഇല്ലെന്ന - ഈ ഭൂമി മുഴുവൻ നമ്മുടേതാണെന്ന അവബോധം ഇതെനിക്ക് നൽകി. മാനവരാശിയെ വിഭജിക്കുന്ന പരാദങ്ങളായ മതങ്ങളുണ്ട്. ഭൂമിയെ തുണ്ടുതുണ്ടായി വെട്ടിമുറിക്കുന്ന രാഷ്ട്രീയ രാക്ഷസന്മാരുണ്ട്.

ഒന്നിലും ചേരാതെ നിൽക്കുക. ഏതിലെങ്കിലും ചേരുകയെന്നാൽ ഒരു കുറ്റകൃത്യം ചെയ്യുകയാണെന്ന് ഞാൻ വളരെ വ്യക്തമായി കണ്ടിട്ടുണ്ട്. ഒന്നിലും ചേരാതെയിരിക്കുകയെന്നാൽ, ആധികാരികമായി, സ്വാഭാവികമായി, അന്തസ്സോടെ, ആത്മാഭിമാനത്തോടെ നിങ്ങളായിത്തന്നെ നിലനിൽക്കുകയെന്നാണ്. വ്യക്തമായി നിലനിൽക്കുന്നതിൽ അപാര സൗന്ദര്യമുണ്ട്. ആൾക്കൂട്ടത്തിൽ അത് നഷ്ടമാകും. യന്ത്രത്തിലെ മാറ്റാവുന്ന ഒരു ചക്രമാകും അപ്പോൾ. അത് തികഞ്ഞ അപമാനമാണ്. നിങ്ങൾക്ക് പകരം വയ്ക്കാൻ എന്തെങ്കിലുമുണ്ടെന്നറിയുന്ന നിമിഷം തികഞ്ഞ അപമാനമാണ്.

വ്യക്തിത്വം നിലനിർത്തിയാൽ പകരം വയ്ക്കാനാവില്ല. നിങ്ങളുടെ സ്ഥാനത്ത് മറ്റാർക്കും വരാൻ കഴിയില്ല. നിങ്ങളുടെ സ്ഥാനം ഏറ്റെടുക്കാൻ ആരുമുണ്ടാവില്ല. നിങ്ങൾ എങ്ങനെയോ അതുപോലെ തന്നെയാണ് അസ്തിത്വത്തിന് നിങ്ങളെ വേണ്ടത്. എന്നാൽ ഈ മനുഷ്യരെല്ലാം, രാഷ്ട്രീയ നേതാക്കളും, സാമൂഹിക നേതാക്കളും, മതനേതാക്കളുമെല്ലാം അതിന് നേർവിപരീതമായാണ് പ്രവർത്തിക്കുന്നത്. ആദർശങ്ങൾ അവർ നിങ്ങളിൽ അടിച്ചേൽപ്പിക്കുന്നു, ഒരു നിശ്ചിത മാതൃകയിൽ നിങ്ങളെ രൂപപ്പെടുത്തുവാൻ ശ്രമിക്കുന്നു. പ്രകൃതി അതല്ല ആഗ്രഹിക്കുന്നത്.

എന്നാൽ സമൂഹം നൂറ്റാണ്ടുകളായി ദുരിതത്തിൽ, വേദനയിൽ ജീവിച്ചുവന്നുവെന്നതാണ് മനുഷ്യന്റെ ഒരു പ്രശ്നം. ആനന്ദമോ സ്നേഹമോ അവരൊരിക്കലും രുചിച്ചിട്ടില്ല. അവർ ആഗ്രഹിച്ചിട്ടുണ്ട്, ഒരു നല്ല നാളേക്ക് വേണ്ടി അവർ പ്രത്യാശിച്ചിട്ടുണ്ട് - പക്ഷേ ആ നാളെ ഒരിക്കലും വന്നുചേരുന്നില്ല. മരണാനന്തര ജീവിതത്തിനുവേണ്ടി അവർ ആശിച്ചിട്ടുണ്ട്. എന്നാൽ മരണാനന്തരം എന്ത് സംഭവിക്കും എന്നുപറയാൻ ആരും തിരിച്ചുവരുന്നില്ല. മനുഷ്യൻ ഭാവിക്കുവേണ്ടി പദ്ധതികളിടുന്നു, വൻ പറുദീസകൾ നിർമ്മിക്കുന്നു. എന്നിട്ട് ഇന്നത്തെ ദുരിതത്തിൽ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദുരിതം ഇന്നത്തേക്കുമാത്രമാണ്, നാളെ എല്ലാം നന്നാവും.

മാനവരാശി ഈ വൃത്തികെട്ട രീതിയിലാണ് ജീവിച്ചുപോന്നത്. ഞങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ - നാളെയെ ഉപേക്ഷിച്ച്, ദൈവത്തെ ഉപേക്ഷിച്ചു, പറുദീസ ഉപേക്ഷിച്ച്, എല്ലാ പ്രത്യാശകളും ഉപേക്ഷിച്ചു, എല്ലാ സാന്ത്വനങ്ങളും ഉപേക്ഷിച്ച് ഈ നിമിഷത്തിൽ മുഴുവൻ ഊർജ്ജവും കേന്ദ്രീകരിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ ആനന്ദത്തിന്റെയും, സ്നേഹത്തിന്റേയും, നൃത്തത്തിന്റെയും, ഗാനത്തിന്റേയും, സർഗാത്മകതയുടെയും വമ്പിച്ച ഒരു സ്രോതസ്സാണ് കണ്ടെത്തിയത്. അത് ആളുകളെ അസൂയാലുക്കളാക്കി. ജനങ്ങൾക്ക് എല്ലാം ഉണ്ടായിരുന്നു, എങ്കിലും അവർ ദുരിതത്തിലാഴ്ന്നിരുന്നു. ഞങ്ങൾക്ക് ഒന്നുമില്ലെങ്കിലും വാങ്ങാൻ കിട്ടാത്ത എന്തോ ചിലത് ഞങ്ങൾക്കുണ്ടായിരുന്നു. അവർക്കുള്ളത് വാങ്ങാൻ കിട്ടുമായിരുന്നു. വാങ്ങാൻ കിട്ടുന്നത്, വാങ്ങാൻ കഴിയുന്നത് എന്തും വിലകെട്ടതാണ്. ജീവിതത്തിൽ എന്തെങ്കിലും അർത്ഥമുള്ളവ വാങ്ങാൻ കഴിയുന്നവയവല്ല, സ്നേഹം വാങ്ങാൻ കഴിയില്ല, ആനന്ദം വാങ്ങാൻ കഴിയില്ല. സർഗ്ഗാത്മകത വാങ്ങാൻ കഴിയില്ല. നിശബ്ദത വാങ്ങാൻ കഴിയില്ല. പ്രബുദ്ധത വാങ്ങാൻ കഴിയില്ല.

പ്രകൃതി നിങ്ങൾക്ക് വേണ്ടതെല്ലാം നൽകിയിട്ടുണ്ട്. പ്രകൃതിയെ അതിന്റെ വഴിക്ക്, ആരും തടസ്സപ്പെടുത്താതെ വളരാൻ വിടുകയാണെങ്കിൽ ലോകം പ്രബുദ്ധരായ മനുഷ്യരെക്കൊണ്ട് നിറയും. പ്രബുദ്ധത ഒരു വിത്തുപോലെയാണ്. നാമ്പെടുക്കാതെ അത് കോടിക്കണക്കിനാളുകളിൽ പൊലിഞ്ഞുപോകുന്നു. പുഷ്പിക്കുകയും പരിമളം പരത്തുകയും ചെയ്യുന്നതിനെക്കുറിച്ച് പറയുകയേ വേണ്ട. പദ്ധതികളനുസരിച്ച് ഞാൻ ഒരിക്കലും ജീവിച്ചിട്ടില്ല, നൈസർഗികമായിരുന്നു അത്. നൈസർഗികമായതെന്തും സ്വാഭാവികമാണ്. ആസൂത്രിതമായതെല്ലാം മനുഷ്യനിർമ്മിതവും. മനുഷ്യ നിർമ്മിതമായതിനെയെല്ലാം ഞാൻ വെറുക്കുന്നു. നൈസർഗികമായി വളരുന്നതിനെയെല്ലാം ഞാൻ സ്നേഹിക്കുന്നു. അപ്പോൾ സ്വാതന്ത്ര്യമുണ്ട്.

ചെയ്യേണ്ട ആദ്യത്തെ കാര്യം എല്ലാ വിശ്വാസങ്ങളിൽ നിന്നും പിൻവാങ്ങുകയാണ്. വിശ്വാസങ്ങളിൽ നിന്ന് സ്വതന്ത്രമാകുമ്പോൾ അത്രയേറെ ആശ്വാസം ലഭിക്കും. ദൈവമോ, സ്വർഗ്ഗമോ, നരകമോ, മരണാനന്തര ജീവിതമോ ഇല്ല ... വാസ്തവത്തിൽ നാളെയുമില്ല, കാരണം അതും ഒരു വിശ്വാസമത്രേ. നാളെയുണ്ടാകുമെന്നു വിശ്വസിക്കാൻ ഒരു അടിസ്ഥാനവുമില്ല. തുറന്നു കിടക്കുകയാണത്. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. വിശ്വസിക്കുന്നതിന് ഒരു കാരണവുമില്ല. അതുകൊണ്ട് വിശ്വാസ വ്യവസ്ഥകൾ നശിപ്പിക്കുകയാണെങ്കിൽ സാവധാനം, സാവധാനം വിചിത്രമായ ഒരനുഭവം നിങ്ങൾക്കുണ്ടാകും. നിങ്ങൾക്കാകെയുള്ളത് ഈ നിമിഷം മാത്രമാണെന്ന അനുഭവം. മറ്റെല്ലാം വെറും ചവറുകളാണ്. ശുദ്ധമായ ഈ നിമിഷം മാത്രമാണ് അസ്തിത്വപരം.

( പുസ്തകം : 'യേശു വീണ്ടും ക്രൂശിക്കപ്പെട്ടു' )

എന്താണ് സ്നേഹം?


എന്താണ് സ്നേഹം? അത് ജീവിതത്തിൽ അനുഭവിച്ചറിയുക എളുപ്പമാണ്. എന്നാൽ അതെന്താണെന്ന് പറയുക പ്രയാസകരം തന്നെ. ഉദാഹരണത്തിന് നിങ്ങളൊരു മത്സ്യത്തോട് ചോദിക്കുക "എന്താണ് സമുദ്രം? " മത്സ്യം പറഞ്ഞേക്കാം, ഇതാ ഇതാണ് സമുദ്രം. അത് ചുറ്റും നിറഞ്ഞു നിൽക്കുന്നു --എല്ലായിടത്തും. " ദയവായി ഒന്ന് നിർവചിക്കൂ, ചൂണ്ടിക്കാണിച്ചാൽ പോരാ എന്ന് നിങ്ങൾ നിർബന്ധം പിടിക്കുകയാണെങ്കിൽ, മത്സ്യത്തിനത് ശരിക്കും വിഷമകരമായ പ്രശ്നം തന്നെയായിത്തീരും.

മനുഷ്യരുടെ ജീവിതത്തിലും നന്മയായിട്ടുള്ളതെല്ലാം, സുന്ദരമായിട്ടുള്ളതെല്ലാം, നിത്യമായിട്ടുള്ളതെല്ലാം ജീവിച്ചറിയുവാനേ സാധിക്കൂ. ഒരാൾക്ക് അതെല്ലാം ആയിത്തീരുവാനേ കഴിയൂ. അവയെ നിർവചിക്കുവാനോ, അവയെക്കുറിച്ച് സംസാരിക്കുവാനോ കഴിയില്ല. തന്റെ ജീവിതത്തിൽ അനുഭവിച്ചറിയേണ്ടിയിരുന്ന-അതിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം --അതിനെക്കുറിച്ച് കഴിഞ്ഞ അഞ്ചോ ആറോ സഹസ്രാബ്ധങ്ങളായി സംസാരവും ചർച്ചയും മാത്രമേ നടന്നിട്ടുള്ളൂ എന്നതാണ് ഏറ്റവും നിർഭാഗ്യകരമായ വസ്തുത. പ്രേമത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടന്നിട്ടുണ്ട് --പ്രേമത്തെക്കുറിച്ച് സ്തുതിഗീതങ്ങൾ ആലപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രേമം എന്നതിന് മനുഷ്യരുടെ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ല.

നാം മനുഷ്യന്റെ ഉള്ളിലേക്ക് അഗാധമായി ആണ്ടിറങ്ങി അന്വേഷണം നടത്തുകയാണെങ്കിൽ നമുക്കറിയുവാൻ കഴിയും, "പ്രേമം. " എന്ന വാക്കിനേക്കാൾ കപടമായ മറ്റൊരു വാക്കും അവൻ ഉപയോഗിച്ചിട്ടില്ലെന്ന്. യഥാർത്ഥത്തിൽ പ്രേമത്തെ കാപട്യവൽക്കരിച്ച, പ്രേമത്തിന്റെ എല്ലാ തരത്തിലുള്ള പ്രവാഹത്തിനും തടസ്സം സൃഷ്ടിച്ചിട്ടുള്ള ആളുകൾ --അവരാണ് പ്രേമത്തിന്റെ നേർവക്താക്കളെന്നാണ് മനുഷ്യൻ ധരിച്ചിരിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ദുഖകരമായ വസ്തുത. മതം സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ ഒരു ദുരന്തമെന്നപോലെ ഇന്നോളം മനുഷ്യനെ ചൂഴ്ന്നു നിന്നിട്ടുള്ള ഈ ദൃശ്യമായ സ്നേഹമെന്ന ആശയം അവന്റെ ജീവിതത്തിലെ സ്നേഹത്തിനു നേർക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഇക്കാര്യത്തിൽ കിഴക്കെന്നോ, പടിഞ്ഞാറെന്നോ, ഇന്ത്യയെന്നോ, അമേരിക്കയെന്നോ വ്യത്യാസമില്ല. പ്രേമത്തിന്റെ പ്രവാഹം ഇതുവരെ മനുഷ്യനിൽ അഭിവ്യക്തമായിട്ടില്ല. അതിനു നാം മനുഷ്യനെ പഴി പറയുകയും ചെയ്യുന്നു. നാം മനസ്സിനെയാണ് കുറ്റപ്പെടുത്തുന്നത്. നാം പറയുന്നു മനുഷ്യരെല്ലാം മോശമാണെന്ന്, മനസ്സ് വിഷലിപ്തമാണെന്ന്, അതുകൊണ്ടാണ് പ്രേമം നമ്മുടെ ജീവിതത്തിൽ പ്രവഹിക്കാത്തതെന്ന്. മനസ്സ് ഒരു വിഷവസ്തുവല്ല. മനസ്സ് വിഷവസ്തുവാണെന്ന് പറയുന്നവരാണ് വാസ്തവത്തിൽ പ്രേമത്തിന് വിഷം കൊടുത്ത് അത് സംജാതമാകുവാൻ അനുവദിക്കാതിരുന്നത്. മനസ്സ് എങ്ങിനെ വിഷമാകും ? ലോകത്തിൽ ഒന്നും തന്നെ വിഷമല്ല. എല്ലാം അമൃതം തന്നെയാകുന്നു. ഈ അമൃതം മുഴുവനും വിഷമയമാക്കിത്തീർത്തത് മനുഷ്യൻ തന്നെയാണ്. പ്രധാന പ്രതികൾ ഗുരുക്കന്മാരെന്നും ദിവ്യന്മാരെന്നും പുണ്യവാളന്മാരെന്നും മതമേധാവികളുമെന്നൊക്കെ വിളിക്കപ്പെടുന്നവർ തന്നെ.

ഇത് വിശദമായി മനസ്സിലാക്കി നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. കാരണം ഇക്കാര്യം വളരെ വ്യക്തമായി ഇനിയെങ്കിലും നമുക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ ഒരു മനുഷ്യന്റെയും ജീവിതത്തിൽ സ്നേഹത്തിന് സാധ്യതയില്ല --ഭാവിയിൽ ഉണ്ടാകുവാനും സാദ്ധ്യതയില്ല...

ഭക്തിമാർഗ്ഗവും ജ്ഞാന മാർഗ്ഗവും വ്യത്യസ്തമാണോ?


ചോ: ഭക്തിമാർഗ്ഗവും ജ്ഞാന മാർഗ്ഗവും വ്യത്യസ്തമാണോ?

ഉ: ഭക്തിമാര്‍ഗ്ഗവും ജ്ഞാനമാര്‍ഗവും എല്ലാം ഒന്നാണ്‌.

ഭക്തി എന്നാൽ എല്ലാം ഈശ്വരനു സമർപ്പിക്കുന്നു (ആത്മസമര്‍പ്പണം). ജ്ഞാനം എന്നാൽ 'ഞാൻ' എന്താണെന്നു തേടുന്നു ( ആത്മവിചാരണ ). രണ്ടും ആത്മസാക്ഷാല്‍ക്കാരത്തില്‍ അവസാനിക്കുന്നു.

ഞാൻ ഈ ലോകത്തിലെ ഒരു ശരീരമെന്നു തെറ്റിദ്ധരിച്ച് എല്ലാവരും തനിക്കെന്തു സംഭവിക്കുന്നു് ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഭക്തിമാർഗ്ഗത്തിൽ എല്ലാം ഈശ്വരന് വിട്ടുകൊടുത്ത് തന്നെപ്പറ്റി കൂടുതലൊന്നും ചിന്തിക്കാതിരിക്കുന്നു. അതാണ് ശരിയായ ആത്മസമര്‍പ്പണം. ജ്ഞാനത്തിലാകട്ടെ താൻ ശരീരമല്ലെന്നറിയുമ്പോൾ ശരീരത്തെപ്പറ്റി വേവലാതി ഇല്ലാതെയാകുന്നു.

രണ്ടിലും ദേഹാഭിമാനം പോകുമ്പോൾ അഹന്തയാകുന്ന ഊന്നുവടിയില്ലാതാകുന്നതിനാല്‍ വാസനകള്‍ എല്ലാം ഒഴിഞ്ഞ്‌ മോചനം ഉണ്ടാകും . വ്യക്തിബോധം ഇല്ലാതാവുന്നതാണ് മോക്ഷം .

ധ്യാനം


എപ്പോഴാണ് ഒരാൾ നേട്ടമുള്ളവനാകുന്നത് ? അവനവന്റെ ഇഷ്ടം സാധിക്കുമ്പോൾ ? ആണോ ? പക്ഷെ അത് നഷ്ടപ്പെടുമ്പോൾ ദുഖമാകുന്നുവല്ലോ ?

ധ്യാനം സംഭവിക്കുമ്പോഴാണ് ഒരുവൻ നേട്ടമുള്ളവനാകുന്നത്. അപ്പോൾമാത്രമാണ് അയാൾ തന്റെ ആഴങ്ങളിൽ എന്താണെന്നുള്ളത് അറിയുന്നത്.

ജാഗ്രദ്‌, സ്വപ്‌നം, സുഷുപ്‌തി


*എന്താണ്‌ സത്ത്‌?*

*സത്‌ കിം?*

*ശിഷ്യന്‍ ചോദിക്കുന്നു..*

*"കാലത്രയേഭി യത്‌ തിഷ്‌ഠതി തത്‌ സത്‌."*

*മൂന്നുക്കാലത്തും മാറാതെ നിലനില്‍ക്കുന്നതെന്തോ അതിനെയാണ്‌ സത്ത്‌ എന്നു പറയുന്നത്‌.* *ഏതാണ്‌ മൂന്നുകാലം?*

*അനുഭവമണ്ഡലങ്ങളാണ്‌ മൂന്നുകാലങ്ങള്‍.*

*1.ജാഗ്രദ്‌-*

*ഇപ്പോള്‍ ഞാന്‍ കാണുന്നു,* *കേള്‍ക്കുന്നു,* *സ്‌പര്‍സിക്കുന്നു,* *ഘ്രാണിക്കുന്നു,* *ഇങ്ങനെ നമ്മള്‍ ലോകത്തെ അനുഭവിക്കുന്നത്‌ ജാഗ്രദ്‌ അവസ്ഥ.*

*2.സ്വപ്‌നം-*

*നമ്മള്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നം കാണുന്നു,* *ഉണര്‍ന്നതിനു ശേഷം നമ്മള്‍ പറയുന്നു,* *ഞാന്‍ ഇന്നലെ ഒരു സ്വപ്‌നം കണ്ടു.* *സ്വപ്‌നത്തെ മാറിനിന്ന്‌ നമ്മള്‍ കാണുകയായിരുന്നു.* *അതുകൊണ്ടാണ്‌ നമ്മള്‍ക്ക്‌ പറയാന്‍ സാധിച്ചത്‌ ഞാന്‍ ഇന്നലെയൊരു സ്വപ്‌നം കണ്ടു എന്ന്‌.* *കാണുന്ന ദൃക്കും പിന്നെ ഒരു ദൃശ്യവും.* *അവിടെയും ഒരു ഞാനുണ്ട്‌,സ്വപ്‌നം കണ്ട ഞാന്‍.*

*3.സുഷുപ്‌തി-*

*ഞാന്‍ ഒന്നും അറിഞ്ഞില്ല സുഖമായി ഉറങ്ങി.* *ഇതും ഞാന്‍ അറിയുന്നു,* *ഞാനൊന്നും അറിഞ്ഞില്ല എന്നും ഞാനറിയുന്നു,* *ഈ മൂന്ന്‌ അവസ്ഥയും അനുഭവിക്കുന്നു അറിയുന്നു.* *ഇതിനെയാണ്‌ കാലത്രയം എന്നു പറയുന്നത്‌,*

*മൂന്നു അനുഭവങ്ങള്‍.!* *ഈ മൂന്നു അനുഭവത്തെയാണ്‌ പുരാണത്തില്‍* *ഭൂലോകം, സ്വര്‍ലോകം, പാതാളം എന്നു പറയുന്നത്‌.* *ഭൂലോകം എന്നു പറഞ്ഞാല്‍ ജാഗ്രദ്‌ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു.* *സ്വര്‍ലോകം സ്വപ്‌നാവസ്ഥയെ,* *പാതാളം എന്നു പറഞ്ഞാല്‍ ഒരു വീഴ്‌ച്ചയാണ്‌ ഗാഢസുഷുപ്‌തി.* *ഈ മൂന്നു ലോകവും ഞാന്‍ അറിയുന്നു അനുഭവിക്കുന്നുണ്ട്‌.* *അതിനു മാറ്റമില്ല ആ ബോധമാണ്‌ പ്രപഞ്ചത്തിന്റെ മുഴുവന്‍ അസ്ഥിത്വവും അനുഭവമാക്കുന്നത്‌.* *അതില്ലെങ്കില്‍ ഈ ലോകമില്ല,* *ഈ മൂന്നു കാലങ്ങളില്‍,മൂന്നു അനുഭവങ്ങളില്‍ മാറാതെ യാതൊന്നു നിലനില്‍ക്കുന്നുവോ,* *അതാണ്‌ സത്‌.*

*ഇത്‌ ശരീരവുമായി ബന്ധപ്പെട്ടതല്ല,* *ഞാന്‍ കണ്ടു, ഞാന്‍ കേട്ടു എന്നൊക്കെ പറയുന്ന ഞാന്‍ എന്ന ബോധമുണ്ട്‌.*

*അതുതന്നെയാണ്‌ *ഞാന്‍*ഒരു സ്വപ്‌നം കണ്ടു എന്നു പറയുന്നത്‌,* *ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നു പറയുന്നത്‌,* *അനുഭവങ്ങള്‍ മാറുമ്പോഴും ഞാന്‍ മാറുന്നില്ല,* *ആ സത്‌ എന്നു പറയുന്നത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ കാരണമാണ്‌.*

*ഈ കാരണത്തെ അന്വേഷിക്കുകയാണ് വേണ്ടത്.* *ഈ അന്വേഷണ ജീവിതമാണ് അദ്ധ്യാത്മികത,* *ഇതാണ് ആത്മാന്വേഷണം.* *സ്വന്തം സത്തയെ കണ്ടെത്തുക.* *ഞാനും ഈ കാണുന്ന പ്രപഞ്ചവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന ബോധമാണ് വേണ്ടത്.!!!

ആത്മീയതയുടെ ഇരുണ്ടവശങ്ങൾ


യഥാർത്ഥത്തിൽ ഇനി പറയാൻ പോകുന്നത് ആത്മീയതയുടെ ഇരുണ്ടവശങ്ങൾ അല്ല ആത്മീയത എന്ന് നാം കരുതുന്നതിന്റെ ഇരുണ്ട വശങ്ങൾ ആണ്. പലപ്പോഴും ആത്മീയത യാഥാർത്ഥ്യങ്ങളിൽ നിന്ന് മാറി നിൽക്കാനുള്ള ഒരു ഇടത്താവളം മാത്രമാണ്. 'സ്വർഗ്ഗം' എന്നൊക്കെ പറയുന്ന പോലെ നമ്മൾ എത്തിച്ചേരുന്ന ഒരു ഉയർന്ന തലത്തെ കുറിച്ചുള്ള മധുരസ്മരണകളാൽ വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ മറക്കാനുള്ള ഉപാധി. യഥാർത്ഥത്തിൽ എന്താണോ നമ്മുടെ പൂർവികർ ആത്മീയമായ ജീവിതം കൊണ്ട് അർത്ഥമാക്കിയത് അതിന് തികച്ചും വിരുദ്ധമാണ് ഇത്തരം ആത്മീയത.John Wellwood എന്ന psychologist ഇതിനെ 'Spiritual Bypassing' എന്ന പേരിലാണ് വിശേഷിപ്പിച്ചത്.

എന്താണ് ഇങ്ങിനെ സഞ്ചരിക്കുന്നതിന്റെ ലക്ഷണങ്ങൾ..? ആത്മീയർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും കടന്ന് പോയിട്ടുള്ള അവസ്ഥകൾ ആകാം ഇതിൽ പലതും അത് കൊണ്ട് വിഷമിക്കേണ്ട കാര്യം ഒന്നുമില്ല. ഇതിനെക്കുറിച്ച് ബോധവാന്മാർ ആകുക എന്നതാണ് പ്രാധാന്യം. മറ്റൊരാളോട് സത്യസന്ധത പുലർത്താൻ കഴിഞ്ഞില്ലെങ്കിലും നമ്മളോട് സത്യസന്ധത പുലർത്തുക. ഇതിൽ പറയുന്ന എല്ലാ അവസ്ഥകളിലൂടെയും ഞാൻ കടന്ന് പോയിട്ടുണ്ട് അല്ലെങ്കിൽ കടന്ന് പോയവരെ കണ്ടിട്ടുണ്ട്, അത് കൊണ്ട് തന്നെയാണ് കൃത്യമായി പറയാൻ സാധിക്കുന്നതും.

1. ആത്മീയ ഈഗോ

ആത്മീയനായ വ്യക്തി മറ്റുള്ളവരെക്കാൾ ഉയർന്ന ബോധമുള്ളവനാണ്... മറ്റുള്ളവരുടെ ചിന്താഗതികൾ തന്നെക്കാൾ താഴ്ന്നതാണ്... എന്നിങ്ങനെയുള്ള ചിന്തകളെയാണ് ആദ്യം നേരിടേണ്ടത്. അത് പോലെ തന്നെയാണ് എന്റെ ഗുരു മറ്റുള്ളവരെക്കാൾ ഉയർന്നവനാണ്, ബോധപ്രാപ്തനാണ്, എന്റെ പരമ്പര വളരെ ശ്രേഷ്ഠമാണ് എന്ന ചിന്തകളും. ആരെയും വിധിക്കാതിരിക്കുക...നിന്ദിക്കാതിരിക്കുക ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ആത്മീയമായ ഈഗോയിൽ നിന്ന് രക്ഷപ്പെടാം.

2. വൈകാരികമായ നിഷേധങ്ങൾ

ആത്മീയമായ പാതയിൽ സഞ്ചരിക്കുന്ന വ്യക്തിയ്ക്ക് ചില വികാരങ്ങൾ മാത്രമേ പാടുള്ളൂ എന്ന് നാം നിശ്ചയിക്കും. അതല്ലാതെ വരുന്ന എല്ലാ വികാരങ്ങളെയും കഷ്ടപ്പെട്ട് അടിച്ചമർത്തും. പല ആത്മീയ സാധകരും മാനസികമായ പ്രശ്നങ്ങൾ നേരിടുന്നതിന്റെ പ്രധാന കാരണം ഇത് തന്നെയാണ്. എല്ലാ വികാരങ്ങളെയും തന്നെ കൂടുതൽ അറിയാനുള്ള അവസരമായി സ്വീകരിക്കുക. നമ്മുടെ ഋഷിവര്യന്മാരെ നോക്കിയാൽ അവരെല്ലാം ക്രോധവും, കാമവും, ദുഖവും എല്ലാം പ്രകടിപ്പിച്ചിരുന്നതായി കാണാം. ഒരു വികാരത്തിലൂടെ പൂർണമായും കടന്ന് പോകുമ്പോൾ മാത്രമാണ് അത് പരിവർത്തനപ്പെടുന്നത് അടിച്ചമർത്തുമ്പോൾ അല്ല. 'രസ സാധന' തന്ത്രത്തിലെ ഒരു ഉപാസന പദ്ധതിയും കൂടിയാണ്.

3. ആത്മീയ നിദ്രാടനം

ഭൂരിഭാഗം പേരും ഏതെങ്കിലും പ്രഭാഷണം കേട്ടോ പുസ്തകങ്ങൾ വായിച്ചോ ആകും ആത്മീയതയിൽ ആകൃഷ്ടരാകുക. എന്നാൽ കുറച്ചു കഴിഞ്ഞാൽ എന്താണ് തന്റെ ലക്ഷ്യം എന്ന് മറന്ന് വായനകളും ചർച്ചകളും മാത്രമായി ഒരു സ്വപ്നലോകത്തിൽ അകപ്പെടുന്നു.

4. ആത്മീയ ഒളിച്ചു കടത്തലുകൾ

ഇന്ന് പലരും തന്ത്രശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെടുവാൻ ഒരു പ്രധാന കാരണം തനിക്ക് പ്രിയങ്കരമായ മാംസം, മത്സ്യം, മദ്യം, രതി ഇവയെല്ലാം ഒരു ആത്മീയ പരിവേഷം നൽകി ആസ്വദിക്കാം എന്നതിനാൽ ആണ്. തന്ത്ര മണ്ഡലത്തിൽ ഈ വസ്തുക്കൾ ഉപയോഗിക്കുന്ന പദ്ധതികൾ സാധകന്റെ തലം അനുസരിച്ച് വ്യത്യസ്തമാണ്. ഭൗതികമായ ആസ്വാദനത്തിന് അവിടെ ഒരു പ്രാധാന്യവും ഇല്ല.

5 ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറൽ

'എല്ലാം വിധി പോലയെ വരൂ. ഞാൻ ഒന്നും ചെയ്യേണ്ടതില്ല' - ഈ ധാരണ ഏറ്റവും അപകടം പിടിച്ചതാണ്. ഈശ്വരനോടുള്ള സമർപ്പണം നമ്മുടെ കഴിവിനെ ഏറ്റവും പൂർണതയിൽ ഉപയോഗിക്കുക എന്നതിൽ ആണ് അടങ്ങിയിരിക്കുന്നത്. സ്വധർമ്മത്തിന് ഏറ്റവും പ്രധാന്യം നല്കിയിട്ടുള്ളതും അത് കൊണ്ട് തന്നെയാണ്.

6. ഫേസ്ബുക്ക് ആത്മീയത

ജീവിതത്തിൽ പരാജയപ്പെട്ട് ഇരിക്കുന്ന വ്യക്തികൾക്ക് പോലും ഫേസ്ബുക്കിൽ ആത്മീയത പറഞ്ഞു കയ്യടി വാങ്ങാം എന്നതാണ് രസകരം. തനിക്ക് പുറത്ത് ലഭിക്കാത്ത അംഗീകാരം ഇത്തരം ആത്മീയ കൂട്ടായ്മകളിൽ നിന്ന് കിട്ടുമ്പോൾ താൻ ബോധപ്രാപ്തനായി എന്ന് വരെ ഇവർക്ക് തോന്നിതുടങ്ങും.

'ശ്രദ്ധ' ഇതൊന്ന് മാത്രമാണ് ആത്മീയതയിലെ ഈ ചതിക്കുഴികൾ മനസ്സിലാക്കുന്നതിന് ഒരേയൊരു വഴി. സ്വന്തം ജീവിതത്തെ കൃത്യമായി വിലയിരുത്തുക പരിവർത്തനത്തിന് ശ്രമിക്കുക...

പൂർണ്ണ ശൂന്യനാകുക


ശ്രീ ബുദ്ധൻ കണ്ടുപിടിച്ച അത്യഗാധമായ ധ്യാനങ്ങളിൽ ഒന്നിതാകുന്നു.

''പൂർണ്ണ ശൂന്യനാകുക.'' ആരുമല്ലാത്തവനാകുക, ആരുമില്ലാത്തവ നാകുക, ഒന്നുമല്ലാത്തവനാകുക, ഒന്നു മില്ലാത്തവനാകുക.

അത്യുന്നതമായ ശൂന്യതയത്രെ യഥാർത്ഥമായ പൂർണ്ണത.

മനസ്സെന്ന പാത്രം ചിന്തകളാൽ സദാ പൂരിതമാണല്ലോ....! രണ്ടു ചിന്തകൾക്കിടയിൽ , ''ശൂന്യതയുണ്ട്''. ഇതു തിരിച്ചറിയാൻ..... ശ്രദ്ധയും, അഭ്യാസവും ആവശ്യമാണ് .

രമണമഹർഷിയുടെ ഉപദേശം ഇവിടെ ശ്രദ്ധേയമാണ്....''ചുമ്മാ ഇരു''.

ചുമ്മാ ഇരുന്ന് ചിന്തകളെ നിരീക്ഷിച്ചാൽ , ചിന്തകൾക്കിടയിലെ ശൂന്യതയെ കാണുകയും, അനുഭവിക്കുകയും, അതിന്റെ വ്യാപ്തി കൂട്ടുകയും, അതായി തീരുകയും ചെയ്താൽ.... ''ബുദ്ധനായി തീർന്നിടാം''... ''ഉണർന്നവനാകാം'' .... ''സ്വതന്ത്രനാകാം''....

2020, ജൂലൈ 4, ശനിയാഴ്‌ച

പ്രകാശത്തിൽ നിറയട്ടെ


ശാന്തമായ വെള്ളത്തിൽ മാത്രമേ രാത്രിയിൽ ചന്ദ്രൻ പ്രതിഫലിച്ചു കാണാൻ കഴിയു , അതുപോലെ ശാന്തമായ മനസ്സിൽ മാത്രേ പ്രകാശം കാണാൻ കഴിയു, ശാന്തമായി ഇരുന്നു ഉള്ളിലെ പ്രകാശം കാണുക , പരമസന്തോഷത്തിൽ ജീവിക്കുക , പ്രകാശത്തിൽ നിറയട്ടെ.

2020, ജൂലൈ 2, വ്യാഴാഴ്‌ച

സാമ്പത്തിക ഭദ്രത + ആത്മീയ അനുഭവം


ആത്മീയ അനുഭവം ആഗ്രഹിക്കുന്നവർ പലപ്പോഴും സാമ്പത്തിക ഭദ്രത ആഗ്രഹിക്കാറില്ല.

ഭാവിയെ കുറിച്ച് ചിന്തിക്കാതെ തനിക്കുള്ളത് മുഴുവൻ പങ്കുവെക്കാൻ അവർ തയ്യാറാകുന്നു.

എന്നാൽ *ശാന്തമായ മനസ്സ്* ആത്മീയ ഉന്നതി ആഗ്രഹിക്കുന്നവർക്ക് പ്രധാനമാണ്. അതിന് സാമ്പത്തിക ഭദ്രത (Positive Money ) നമ്മുടെ സമൂഹത്തിൽ അനിവാര്യമാണ്.

പോരായ്മകളിൽ ദുഃഖിക്കുന്ന മനസ്സിന് ആത്മീയത വിദൂര സ്വപ്നം മാത്രമാണ്.

ബോധശാസ്ത്രത്തിൽ പറയുന്ന ഒരു പ്രധാന തത്വശാസ്ത്രമാണ് *കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്* എന്നത്. രണ്ടും മനസ്സിനെ അസ്വസ്ഥമാകുന്നു.

ഒരു ലക്ഷം രൂപ പോസിറ്റീവ് പണം കൈവശം ഉള്ളയാൾ 1000 രൂപ കടമായി നൽകിയാൽ അത് അദ്ദേഹത്തിന്റെ മനസ്സിനെ ബാധിക്കില്ല.

എന്നാൽ ഏറ്റവും അടുത്ത സുഹൃത്തിനെ അല്ലെങ്കിൽ ബന്ധുവിനെ രണ്ട് ലക്ഷം രൂപ നൽകി സഹായിച്ചാലോ. *സംഗതി കൈവിട്ടു പോകും.*

ആത്മീയ ഉന്നതി ആഗ്രഹിക്കുന്നവർക്ക് ഇത്തരം പരീക്ഷണം വരുന്നത് *സ്വാഭാവികം മാത്രമാണ്.* മനസ്സ് ഇപ്പോഴും മമതാബന്ധങ്ങളിൽ ബന്ധിതനാണോ എന്ന പരീക്ഷണം ആണ് വരുന്നത്.

അത് തിരിച്ചറിയാൻ ആ സമയത്തു കഴിയുമ്പോൾ മാത്രമാണ് ആ വ്യക്തിക്ക് ആത്മീയമുന്നേറ്റം സാധ്യമാകുന്നത്.

നന്ദി

വെറുതെ കൊടുത്താല്‍ അത് കൊടുക്കുന്നയാള്‍ വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും


ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്നപ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായിരുന്നു അയാളുടെ പരാതി. കുറെയേറെ നേരം അയാള്‍ ബുദ്ധനെ ഭള്ളു പറഞ്ഞു. ധ്യാനത്തില്‍ നിന്നുണര്‍ന്നു കഴിഞ്ഞിട്ടും ബുദ്ധന്‍ ചിരിച്ചു കൊണ്ടു എല്ലാം കേട്ട് മിണ്ടാതിരുന്നു.

ശകാര വർഷം നടത്തിയ ആള്‍ ഇത് കണ്ടു നിസ്സഹായനായി, അയാളുടെ കോപം ഒന്നടങ്ങിയപ്പോള്‍ ബുദ്ധന്‍ ചോദിച്ചു : മാന്യരേ നിങ്ങള്‍ ഒരാള്‍ക്ക്‌ എന്തെങ്കിലും വെറുതെ കൊടുത്താല്‍ അത് കൊടുക്കുന്നയാള്‍ വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും ?

അയാള്‍ പറഞ്ഞു : താങ്കള്‍ എന്ത് വിഡ്ഢിയാണ് , അയാള്‍ വാങ്ങിയില്ലെങ്കില് കൊടുക്കുന്നയാളിന് തന്നെ അത് തിരിച്ചു കിട്ടും .

ബുദ്ധന്‍ : അപ്പോള്‍ നിങ്ങള്‍ എനിക്ക് കുറച്ചു സമയം ആയി തന്നു കൊണ്ടിരുന്നതൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല, എല്ലാം നിങ്ങൾക്കു തന്നെ കിട്ടിയല്ലോ.

ദേഷ്യം നമ്മെ പാടെ നശിപ്പിക്കും !ഇതുവായിക്കുന്നിടം മുതൽ നാളെ ഇതേ സമയം വരെ ആരോടും ദേഷ്യം കാണിക്കാതിരിക്കാൻ ശ്രമിച്ചാലോ ??

ചിന്ത


ചിന്തയക്കൊരിക്കലും ഏതെങ്കിലുമൊരു മൗലികമായ സത്യത്തിലെത്തിച്ചേരാൻ കഴിയുകയില്ല. ചിന്തയൊരിക്കലും മൗലികമല്ല. അതെല്ലാമിപ്പോഴും ഭൂത കാലത്തിന്റെതാണ്, പഴയതിന്റെതാണ്, അറിയപ്പെടുന്നതിന്റെയാണ്. ചിന്തയ്ക്ക് അറിയപ്പെടാത്തതിനെ സ്പർശിക്കാൻ കഴിയില്ല. അത് അറിയപ്പെട്ടു കഴിഞ്ഞതിന്റെ വൃത്തത്തിൽ കിടന്ന് തിരഞ്ഞു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് സത്യത്തെ അറിഞ്ഞുകൂടാ. നിങ്ങൾക്ക് ദൈവത്തെ അറിഞ്ഞുകൂടാ. അപ്പോൾ നിങ്ങൾക്കെന്താണ് ചെയ്യുവാൻ കഴിയുക? നിങ്ങൾക്കതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയും. നിങ്ങൾ വൃത്തങ്ങളിൽ കിടന്നു വട്ടം ചുറ്റി കൊണ്ടിരിക്കും. നിങ്ങൾക്കതിന്റെ യാതൊരനുഭവത്തിലേക്കും ഒരിക്കലുമെത്തിച്ചേരാൻ കഴിയില്ല. അതിനാൽ കിഴക്കുള്ളവരുടെ ഊന്നൽ ചിന്തിക്കുന്നതിലല്ല മറിച്ച് കാണുന്നതിനാണ്. നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല, എന്നാൽ കാണാൻ കഴിയും. നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് യാതൊരു നിർണയത്തിലുമെത്തിച്ചേരാൻ കഴിയില്ല, എന്നാൽ തിരിച്ചറിയാൻ കഴിയും. അതിലൊരനുഭവം വിവരണങ്ങളിലൂടെ, അറിവിലൂടെ, മത ഗ്രന്ഥങ്ങളിലൂടെ, സിദ്ധാന്തങ്ങളിലൂടെ, തത്വ ചിന്തകളിലൂടെ നേടിയെടുക്കുവാൻ കഴിയില്ല. അറിവുകളിലൂടെ നിങ്ങൾക്കതിനെ അനുഭവിക്കാൻ കഴിയില്ല. എല്ലാ അറിവുകളെയും നിങ്ങൾ വലിച്ചെറിയുകയാണെങ്കിൽ മാത്രമേ നിങ്ങൾക്കത് അനുഭവിക്കാൻ സാധ്യമാവുകയുള്ളൂ. നിങ്ങൾ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും ശേഖരിച്ച് വച്ചിട്ടുള്ളതുമായ എല്ലാറ്റിനെയും.. നിങ്ങളുടെ മനസ് സംഭരിച്ചു വച്ചിട്ടുള്ളതായ എല്ലാ ചപ്പുചവറുകളെയും മുഴുവൻ ഭൂത കാലത്തെയും നിങ്ങൾക്ക് മാറ്റി വയ്ക്കേണ്ടി വരും. അപ്പോൾ നിങ്ങളുടെ കണ്ണുകൾ ശുദ്ധമാകും. അപ്പോൾ നിങ്ങളുടെ ബോധം മേഘാവൃതമല്ലാതാകും. അപ്പോൾ നിങ്ങൾക്കത് കാണാൻ കഴിയും.

ഓഷോ

2020, ജൂലൈ 1, ബുധനാഴ്‌ച

Musk Deer


ഏറ്റവും നല്ല സുഗന്ധമുള്ള പെർഫ്യൂം ആണ് musk.. കോസ്‌റ്റലി ആണ്, സുഗന്ധമാണെങ്കിലോ പറയാനില്ല. ഈ പെർഫ്യൂം ഉണ്ടാകുന്നത് മാനിന്റെ ശരീരത്തിലാണ്... സ്വന്തം ശരീരത്തിലെ ഈ സുഗന്ധം അറിയാതെ, ആസ്വദിക്കാതെ പുറമെ അതിനെ അന്വേഷിക്കുകയാണ് ആ പാവം മാനുകൾ ചെയ്യുന്നത്..

പാവം മാൻ അല്ലെ.. എന്നാൽ നാം മനുഷ്യരോ. ബുദ്ധിമാൻമാർ ആണല്ലേ നമ്മൾ.. എന്നാൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള, അല്ലെങ്കിൽ ലോകം തന്നെ നമുക്ക് കീഴ്‌പ്പെടുത്തി തന്ന നമ്മൾ ആ പാവം മാനിനെ പോലെ തന്നെയല്ലേ.. പുറം ലോകത്തെ സുഖം എത്ര കാലമായി നാം അന്വേഷിക്കുന്നു. കിട്ടിയോ, കിട്ടില്ല എന്നതാണ് പ്രകൃതി നിയമം..

അത് നമ്മുടെ അകത്താണുള്ളത്, യഥാർത്ഥ മസ്ക്, അല്ലെങ്കിൽ ഡയമണ്ട്, അതിനെ അറിഞ്ഞവൻ മാത്രമേ യഥാർത്ഥ സെൽഫ് ലവ് സംഭവിക്കുകയുള്ളൂ.. ഇത് ആത്യന്തിക സത്യമാണ്..

അതിനു മൂന്നു വഴികളാണ് വേദങ്ങളും, ക്വാണ്ടം ഫിസിസ്റ്റുകളൊക്കെ പറയുന്നത്.

അതിൽ ഒന്ന് മനസ്സിനെ എല്ലാ നെഗറ്റീവ് മാലിന്യങ്ങളിൽ നിന്നും (ദേഷ്യം, അസൂയ, പക, വെറുപ്പ്, etc )സംരക്ഷിക്കുക എന്നതാണ്... ഇങ്ങനെ മനസ്സ് ശുദ്ധീകരിച്ചവരുടെ അകത്തു നിന്നും ആ സുഗന്ധം പുറത്തേക്ക് ഒഴുകും. അത് സ്വയം ആസ്വദിക്കുകയും, മറ്റുള്ളവരിലേക്ക് പകരപ്പെടുകയും ചെയ്യും.

.

സ്വയം ഉരുകി തീർന്നു മറ്റുള്ളവർക്ക് പ്രകാശം പരത്തുന്ന ആധുനിക സിദ്ധാന്തത്തിൽ നിന്നും മാറി, സെൽഫ് ലവ് ഉണ്ടാകുകയും, മറ്റുള്ളവർക്ക് പ്രകാശം നൽകുന്ന നക്ഷത്രങ്ങളെ പോലെയായിരിക്കുകയും ചെയ്യും...

,