2015, നവംബർ 14, ശനിയാഴ്‌ച

ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക


മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു. സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"

"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.

"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.

"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.

കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും , ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള്‍ എഴുതി.

"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.

"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"

അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു.

ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. അത് കാര്‍ത്തികയുടെ അമ്മ, അച്ഛന്‍, ഭര്‍ത്താവ് ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു.

അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു.

"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.

"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"

വിറയ്ക്കുന്ന കരങ്ങളോടെ, തുളുമ്പുന്ന കണ്ണുകളോടെ കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു.

ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു - "ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു ? നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല, എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? " ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത !

എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു, എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.

കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി - "എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും - അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും. വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും. എന്നാല്‍ എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ." ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു. കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു !

കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം. അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ് , എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്.

(കടപ്പാട്)

2015, നവംബർ 11, ബുധനാഴ്‌ച

just for smile☺☺


അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു.

തന്‍റെ മുറിയുടെ മൂലയില്‍ ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ ബിയർ ബോട്ടിലുകൾ ഇരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു. അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു:

"നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".

വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു:

"എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌".

വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌ അയാൾ പറഞ്ഞു:

"എന്റെ ജോലി പോകാൻ കാരണം നീയാണ്‌".

വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാള്‍ക്ക്‌ മനസ്സിലായി, ആ കുപ്പിയിൽ ബിയറുണ്ട്‌ - അത്‌ പൊട്ടിക്കാത്തതാണെന്ന്. അയാൾ പറഞ്ഞു:

"നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌.. എനിക്കറിയാം, നിനക്ക്‌ ഈ സംഭവങ്ങളിൽ ഒരു പങ്കുമില്ലെന്ന്....!"'

.

.

(ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ ..!! )😎😎😎

2015, നവംബർ 9, തിങ്കളാഴ്‌ച

Thomas Alva Edison Awesome story


ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".

നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു. അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു: " ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" .

ഒക്ടോബര്‍ 10; മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക് കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം. ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം. തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ....